ന്യൂഡൽഹി: ഹനുമാൻ ജയന്തി ദിനത്തിൽ കൂറ്റൻ ഹനുമാൻ പ്രതിമ രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ മോർബിയിലുള്ള ബാപ്പു കേശവാനന്ദ് ജി ആശ്രമത്തിലാണ് 108 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ഹനുമാൻജി ചാർധാം പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ പ്രതിമയാണിത്.
രാജ്യത്തിന്റെ നാല് ദിക്കുകളിലായി ഹനുമാൻ പ്രതിമകൾ സ്ഥാപിക്കുന്ന ബൃഹത് പദ്ധതിയാണ് ഹനുമാൻജി ചാർധാം. പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ പടിഞ്ഞാറു വശത്ത് സ്ഥാപിക്കപ്പെട്ട ഹനുമാൻ പ്രതിമയാണ് മോർബിയിലുള്ളത്. 1500 ടൺ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതാണ് ഈ പ്രതിമ.
പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വടക്കുഭാഗത്താണ് ആദ്യ ശില നിർമിച്ചിട്ടുള്ളത്. ഷിംലയിൽ പണികഴിപ്പിച്ച ഈ ശില 2010ലാണ് ഉദ്ഘാടനം ചെയ്തത്. രാജസ്ഥാനിൽ നിന്നുള്ള പ്രത്യേക സംഘം രണ്ട് വർഷം സമയമെടുത്താണ് ഈ ഹനുമാൻ ശില നിർമിച്ചത്.
ഈ ശ്രേണിയിലെ മൂന്നാമത്തെ ശില രാജ്യത്തിന്റെ തെക്കുഭാഗത്ത് നിർമാണം ആരംഭിച്ചു കഴിഞ്ഞു. രാമേശ്വരത്ത് പണികഴിപ്പിക്കുന്ന ഹനുമാൻ പ്രതിമയുടെ തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ ഫെബ്രുവരിയിലാണ് കഴിഞ്ഞത്. നാലാമത്തെ ഹനുമാൻ പ്രതിമ പശ്ചിമ ബംഗാളിൽ നിർമിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
Comments