ഒരേ സമയം രണ്ട് ഫുൾ ടൈം ബിരുദം. യുജിസി ഇതിന് അനുമതി നൽകിയതോടെ വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും നിരവധി സംശയങ്ങളാണ്. രണ്ട് കോഴ്സും കോളേജിൽ പോയി പഠിക്കാനാണോ അവസരം, ഒരു യൂണിവേഴ്സിറ്റിയിൽ രണ്ട് കോഴ്സുകൾ പഠിക്കാമോ, ഹാജരൊക്കെ അപ്പോ എങ്ങനെയാ, പി.ജി വിദ്യാർത്ഥികൾക്കും ഈ അവസരം ഉണ്ടാകുമോ.. എന്നിങ്ങനെ നീളുന്നു സംശയങ്ങൾ. നോക്കാം ഇതിന്റെ നിബന്ധനകളും നിർദ്ദേശങ്ങളും.
നേരത്തെ ബിരുദത്തിനൊപ്പം ഡിപ്ലോമയോ സർട്ടിഫിക്കറ്റ് കോഴ്‌സോ മാത്രം ചെയ്യാനാണ് അനുമതിയുണ്ടായിരുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകൾ ചെയ്യാൻ അനുമതി ലഭിച്ചത്. എന്ന് വെച്ചാൽ ഒരേ സമയം രണ്ട് മുഴുനീള കോഴ്‌സുകൾ ഒരു വിദ്യാർത്ഥിക്ക് ചെയ്യാം. ഒരു സർവ്വകലാശാലയുടെ ബിരുദം കോളേജിൽ പഠിക്കുമ്പോൾ തന്നെ മറ്റൊരു സർവ്വകലാശാലയുടെ ബിരുദം ഓൺലൈനായി ചേരാം. വേണമെങ്കിൽ രണ്ട് ഓൺലൈൻ കോഴ്‌സുകൾ ഒരേ സമയം ചെയ്യാനും കഴിയും.
ആർട്‌സ്, സയൻസ് എന്നിങ്ങനെ വേർതിരിവുകളിൽ ഒതുങ്ങി നിൽക്കാതെ വിദ്യാർത്ഥികളുടെ അക്കാദമിക് ജീവിതം സമഗ്രമായി വികസിപ്പിക്കുകയാണ് പരിഷ്‌കരണത്തിന്റെ ലക്ഷ്യം. പുതിയ പരിഷ്‌കാരം പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ബാധകമായിരിക്കില്ല. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മാത്രമാകും അവസരം ലഭിക്കുക. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പരിഷ്‌കാരം നടപ്പാക്കുന്നത്.
പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാൻ സാധിക്കും. രണ്ടാംവർഷവും മൂന്നാം വർഷവും ബിരുദം പഠിക്കുന്നവർക്ക് ഒന്നാം വർഷ കോഴ്സിന് ചേരാം. ഉദാഹരണത്തിന് ബിഎസ്സി ഫിസിക്‌സ് മൂന്നാം വർഷ വിദ്യാർത്ഥിക്ക് പുതുതായി ബിഎ ഇക്കണോമിക്‌സിന് കൂടി ചേരാം. എംഎസ് സി ഡേറ്റാ സയൻസിനൊപ്പം ബിഎ ഹിസ്റ്ററിയും പഠിക്കാം. റെഗുലർ എൽഎൽഎൽ ബി വിദ്യാർത്ഥിക്ക് സായാഹ്ന കോളേജിൽ ബിഎയ്‌ക്കും ചേരാം. വ്യത്യസ്ഥ മേഖലകളിലെ വിഷയമായിരിക്കണം എന്നത് ശ്രദ്ധേയം. കൂടുതൽ സർവകലാശാലകൾ രണ്ട് ബിരുദം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുമെന്നാണ് യുജിസിയുടെ പ്രതീക്ഷ.
ഇരട്ട കോഴ്‌സ് സൗകര്യം ലഭ്യമാക്കാനോ നിഷേധിക്കാനോ ഉള്ള സ്വാതന്ത്യം സർവ്വകലാശാലകൾക്ക് ഉണ്ടാകും. വിദ്യാർത്ഥിക്ക് മറ്റൊരു സർവ്വകലാശാലയുടെ കോഴ്‌സ് കൂടി പഠിക്കാമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും അതതു സർവ്വകലാശാലയ്‌ക്ക് തീരുമാനിക്കാം. ഒരേ സമയം രണ്ട് ബിരുദാനന്തര കോഴ്‌സുകൾ ചെയ്യാനും അവസരമുണ്ടാകും. കോഴ്‌സുകളുടെ സമയക്രമം ഏകോപിപ്പിക്കേണ്ടത് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ഉത്തരവാദിത്വമാണ്. ഒരു കോഴ്‌സ് ഓൺലൈനായോ വിദൂരപഠനമായോ രണ്ടാമത്തെ കോഴ്‌സ് കോളേജിൽ നേരിട്ട് പോയോ പഠിക്കാം. രണ്ട് കോഴ്‌സുകളും ഓൺലൈനായോ ഡിസ്റ്റന്റ് ആയോ ചെയ്യാനും അവസരം ഉണ്ടാകും.
ഓൺലൈൻ വിദൂര കോഴ്‌സുകൾക്ക് യുജിസി അംഗീകാരമുള്ള സർവ്വകലാശാലകളെ മാത്രം തെരഞ്ഞെടുക്കണം. സർവ്വകലാശാലകളുടേയും കോളേജുകളുടേയും മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം. ഹാജർ നിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ തീരുമാനം സർവ്വകലാശാലയുടേതാകും. യുജിസി മാർഗ്ഗരേഖ നൽകുക മാത്രമാകും ചെയ്യുകയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി അറിയിച്ചിട്ടുണ്ട്.
Comments