മുംബൈ: അവസാന നിമിഷം വരെ ആവേശം വിതറിയ മത്സരത്തിൽ രാജസ്ഥാന് 7 റൺസ് ജയം. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചഹലിന്റെ പ്രകടനമാണ് രാജസ്ഥാന് ജയം നൽകിയത്. മികച്ച ഫോമിൽ നിൽക്കേ ശ്രേയസ് അയ്യരേയും(85) ശിവം മാവി(0), പാറ്റ് കമ്മിൻസ്(0) എന്നിവരെ പുറത്താക്കി ചഹൽ നടത്തിയ പ്രകടനമാണ് കൊൽക്കത്തയുടെ വിജയ സ്വപ്‌നം തകർത്തത്. അവസാന ഓവറുകളിൽ ഉമേഷ് യാദവ് രണ്ടു സിക്‌സറുകൾ പറത്തി സ്‌കോർ 200 കടത്തിയെങ്കിലും 210ൽ കൊൽക്കത്തയുടെ എല്ലാവരും പുറത്തായി. അവസാന ഓവറിൽ ഉമേഷ് യാദവിനേയും (21),ജാക്‌സണിനേയും(8) പുറത്താക്കിയ മക്കോയിയുടെ സമയോചിതമായ ബൗളിംഗാണ് ജയം ഉറപ്പിച്ചത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി രണ്ടാം സെഞ്ച്വറി പ്രകടനം നടത്തിയ ജോസ് ബട്‌ലറുടെ മികവിലാണ്( 61 പന്തിൽ 103) ടീം 217 റൺസ് എടുത്തത്. ഓപ്പണിംഗിൽ ബട്‌ലർ-ദേവ്ദത്ത് കൂട്ടുകെട്ടിൽ 97 റൺസാണ് 10-ാം ഓവറായപ്പോ ഴേയ്‌ക്കും സ്‌കോർബോർഡിൽ കയറിയത്. 5 സിക്‌സറുകളും 9 ഫോറുകളുമാണ് ബട്‌ലറുടെ ബാറ്റിൽ നിന്നും പറന്നത്.
ദേവ്ദത്ത് പടിക്കൽ 24ന് നരെയ്‌ന്റെ പന്തിൽ പുറത്തായി. സഞ്ജു സാംസൺ 19 പന്തിൽ അതിവേഗം 38 എടുത്തു നിൽക്കേ റസലിന്റെ പന്തിൽ ശിവം മാവി പിടിച്ചു. ഹെറ്റ്‌മെയർ 26 റൺസുമായി പുറത്താകാതെ നിന്നു. റിയാൻ പരാഗും(5), കരുൺ നായരും(3) പെട്ടന്ന് പുറത്തായി. കൊൽക്കത്തയ്‌ക്കായി സുനിൽ നരെയ്ൻ രണ്ടു വിക്കറ്റുകൾ വീഴ്‌ത്തി. ശിവംമാവി, പാറ്റ് കമിൻസ്, ആന്ദ്രേ റസ്സൽ എന്നിവർക്ക് ഓരോ വിക്കറ്റും വീഴ്‌ത്തി.















