കൊളംബോ:ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. 12 ലധികം പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ശ്രീലങ്കയിലെ തെക്ക് പടിഞ്ഞാറൻ മേഖലയായ രാംബൂക്കാനയിലാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പോലീസ് വെടിയുതിർത്തത്.പരിക്കേറ്റ ആളുകളുമായി സമരക്കാർ ആശുപത്രികളിലേക്ക് ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ജനക്കൂട്ടം രാംബുക്കാനയിലെ ഹൈവേ തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. എണ്ണക്ഷാമവും വിലവർദ്ധനവും ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം അക്രമാസക്തരായതോടെയാണ് വെടിവച്ചത് എന്നാണ് വിശദീകരണം. സമരക്കാർ ഇന്ധനവുമായി എത്തിയ വാഹനത്തിന് തീ കൊളുത്താൻ ശ്രമിച്ചതായും പോലീസ് ആരോപിക്കുന്നു.
കൊളംബോയിലേക്കുളള റോഡുകളിൽ ടയറുകൾ കത്തിച്ചും മറ്റും ആയിരക്കണക്കിന് വരുന്ന സമരക്കാർ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ രാംബുക്കാന പോലീസ് സ്റ്റേഷൻ വളയുകയും കെട്ടിടത്തിന് നേർക്ക് കല്ലെറിയുകയും ചെയ്തു. കടുത്ത പ്രതിഷേധത്തെ തുടർന്ന് രാംബുക്കാനയിൽ കർഫ്യൂ എർപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയിൽ ആഴ്ചകളായി സമരം നടന്ന് കൊണ്ടിരിക്കുകയാണ്. കൊളംബോയിലുളള പ്രസിഡണ്ട് രാജപക്സെയുടെ ഓഫീസ് പരിസരത്ത് ഒരാഴ്ചയോളമായി സമരക്കാർ തമ്പടിച്ച് പ്രതിഷേധിക്കുകയാണ്
Comments