ലണ്ടൻ:മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത നാലുഗോളുകൾക്കാണ് ക്രിസ്റ്റിയാനോയുടെ ടീമിനെ മുഹമ്മദ് സലയും കൂട്ടരും തോൽപ്പിച്ചത്. ലിവർപൂളിനായി സലാ, സാദിയോ മാനേ, ലൂയിസ് ദിയാസ് എന്നിവർ ഗോളുകൾ നേടി.
കളി തുടങ്ങി 5-ാം മിനിറ്റിൽ തന്നെ ലിവർപൂൾ ഗോൾ നേടി. ലൂയിസ് ദിയാസാണ് മാഞ്ചസ്റ്റർ വല ചലിപ്പിച്ചത്. 22-ാം മിനിറ്റിൽ മുഹമ്മദ് സല ടീമിന് രണ്ടാം ഗോൾ സമ്മാനിച്ചു. ആദ്യ പകുതിയിൽ 2-0ന് മുന്നിലായ ലിവർപൂളിനെതിരെ യുണൈറ്റഡിന്റെ ഒരു ആക്രമണ തന്ത്രങ്ങളും വിജയിച്ചില്ല. രണ്ടാം പകുതിയിലും രണ്ടു തവണ ലിവർപൂൾ എതിരാളികളുടെ പ്രതിരോധം ഭേദിച്ചു. 68-ാം മിനിറ്റിൽ സാദിയോ മാനേയും 85-ാം മിനിറ്റിൽ മുഹമ്മദ് സലായുമാണ് ഗോളുകൾ നേടിയത്.
ആൻഫീൽഡിൽ നേടിയ ജയത്തെ ഏറ്റവും മികച്ചതെന്നാണ് സ്വയം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൽഫ് റാഗ്നിക് വിശേഷിപ്പിച്ചത്. തങ്ങളുടെ ടീം ലിവർപൂളിനേക്കാൾ ആറുവർഷം പുറകിലാണെന്നും റാൽഫ് പറഞ്ഞു.
ലിവർപൂളിന്റെ അടുത്ത മത്സരം 24ന് എവർട്ടണിനെതിരെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് 23ന് ആഴ്‌സണലിനെ നേരിടാനിറങ്ങും. പോയിന്റ് പട്ടികയിൽ 32 മത്സരങ്ങളിലായി 23 ജയവും 7 സമനിലകളും 2 തോൽവിയും അടക്കം ലിവർപൂളിന് 76 പോയിന്റുകളുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് 33 മത്സരങ്ങളിലായി 15 ജയവും 9 സമനിലകളും 9 തോൽവിയുമായി 54 പോയിന്റുകളുമായി 6-ാം സ്ഥാനത്താണുള്ളത്.















