ന്യൂഡൽഹി : കുത്തബ് മിനാറിനുള്ളിലെ മസ്ജിദിൽ നിന്ന് ഗണപതി വിഗ്രഹങ്ങൾ ലഭിച്ചത് ശരിയെന്ന് പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ്. കുത്തബ് മിനാറിനടുത്ത് ഖുവ്വത്ത് ഉൽ ഇസ്ലാം മസ്ജിദ് നിർമ്മിക്കാനായി 27 ക്ഷേത്രങ്ങൾ പൊളിച്ചു. ഗണപതി വിഗ്രഹമുൾപ്പെടെ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഇത് ഇവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണെന്ന് മുഹമ്മദ് പറഞ്ഞു.
മദ്ധ്യകാലഘട്ടത്തിൽ നിരവധി തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് സത്യം മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്നതാണ്. മസ്ജിദുകൾ നിർമ്മിക്കാൻ ഹിന്ദു ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണുണ്ടായത്. ക്ഷേത്രങ്ങൾ തകർത്തു എന്നത് വസ്തുതയാണ്. സത്യം മറച്ചുവെച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 27 ഹിന്ദു, ജൈന ക്ഷേത്രങ്ങൾ പൊളിച്ചതിൽ നിന്നും ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഡൽഹി ടൂറിസം വെബ്‌സൈറ്റ് വ്യക്തമാക്കിയിരുന്നു.
എഡി 1200ൽ ഡൽഹിയിലെ ആദ്യ മുസ്ലീം ഭരണാധികാരി ഖുതുബ്-ഉദ്ദീൻ ഐബക്ക് ആണ് കുത്തബ് മിനാറിന്റെ നിർമ്മാണം ആരംഭിച്ചത്. അദ്ദേഹത്തിന് കുത്തബ് മിനാറിന്റെ ബേസ്‌മെന്റ് നിർമ്മാണം പൂർത്തിയാക്കാൻ മാത്രമെ സാധിച്ചുള്ളൂ. ഐബക്കിന്റെ പിൻഗാമിയായ ഇൽത്തുമുഷ് കുത്തബ് മിനാറിന് കൂടുതൽ നിലകൾ നിർമ്മിച്ചു. പിന്നീട് 1368ൽ ഫിറോസ് ഷാ തുഗ്ലക്ക് കെട്ടിടത്തിന്റെ അവസാന നില നിർമ്മിക്കുകയും ചെയ്തു.
പ്രദേശത്ത് ഏകദേശം 27 ഹിന്ദു ക്ഷേത്രങ്ങളുണ്ടായിരുന്നു. ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളുടെ അതേ ഘടകങ്ങൾ ഉപയോഗിച്ചാണ് ഖുവ്വത്ത് ഉൽ ഇസ്ലാം മസ്ജിദ് നിർമ്മിച്ചത്. മുഗൾ ഭരണാധികാരികളുടെ കാലത്താണ് ഇവയൊക്കെ സംഭവിച്ചത്. മസ്ജിദ് പണിയാനായി ക്ഷേത്രങ്ങൾ തകർത്തുവെന്നത് അറബി ലിഖിതങ്ങളിൽ കുറിച്ചിട്ടുണ്ടെന്നും കെ.കെ മുഹമ്മദ് വ്യക്തമാക്കി.
അതേസമയം മസ്ജിദിനുള്ളിലെ വിഗ്രഹം നീക്കം ചെയ്യുന്നതിനെതിരെ കോടതി എത്തിയിരുന്നു. ഡൽഹിയിലെ സാകേത് കോടതിയാണ് മസ്ജിദിനുള്ളിലെ ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിൽ നിന്നും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ തടഞ്ഞത്. വിഗ്രഹങ്ങൾ കുത്ത് ഉൽ മസ്ജിദിൽ നിന്നും എടുത്ത് ദേശീയ മ്യൂസിയത്തിൽ സ്ഥാപിക്കാൻ ആയിരുന്നു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ തീരുമാനം.
Comments