ന്യൂഡൽഹി : ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ലോകമെമ്പാടും എത്തിക്കാനുള്ള നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ രാജ്യങ്ങളിലുള്ളവർക്ക് ഇന്ത്യയിൽ ചികിത്സ നടത്താൻ പ്രത്യേക ആയുഷ് വിസ അനുവദിക്കാൻ തീരുമാനിച്ചു. ഗുജറാത്തിൽ ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഇന്നോവേഷൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അധോനോം ഗബ്രിയോസും പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഇന്ത്യയിലെ പരമ്പരാഗത ചികിത്സയ്‌ക്ക് ആവശ്യക്കാർ കൂടിവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ആയുഷ് തെറാപ്പിക്കായി രാജ്യത്തെത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പ്രത്യേക ആയുഷ് വിസ അനുവദിക്കാനാണ് തീരുമാനം. കൊറോണ കാലത്ത് പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ജനങ്ങൾ ആശ്രയിച്ചിരുന്നത് ആയുഷ് പ്രൊഡക്ടുകളെയാണ്.
ആയുഷ് മരുന്നുകൾ, സപ്ലിമെന്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ ഉൽപാദനത്തിന്റെ കുതിച്ചുചാട്ടത്തിനാണ് ഇപ്പോൾ രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതിനാൽ പ്രത്യേക ആയുഷ് ഹാൾമാർക്ക് ഉണ്ടാക്കും. ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള ആയുഷ് ഉൽപ്പന്നങ്ങൾക്ക് ഈ ഹാൾമാർക്ക് ബാധകമാകും. ഔഷധ സസ്യങ്ങൾ വളർത്തുന്ന കർഷകർക്ക് വിപണിയുമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള സൗകര്യം ലഭിക്കേണ്ടത് വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ആയുഷ് ഇ-മാർക്കറ്റ്പ്ലേസിന്റെ നവീകരണത്തിനും വിപുലീകരണത്തിനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
14 സ്റ്റാർട്ട് അപ്പുകൾ ഇതിനോടകം ആയുഷ് യൂണികോൺ ക്ലബ്ബിൽ ചേർന്നുകഴിഞ്ഞു. ആയുഷ് സെക്ടറിനായി ഇതാദ്യമായാണ് ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റ് സംഘടിപ്പിക്കുന്നത് എന്നും പ്രധാനമന്ത്രി അറിയിച്ചു.
Comments