All good things come to an end…എല്ലാ നല്ല കാര്യങ്ങൾക്കും ഒരവസാനമുണ്ട് എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് പോളോയുടെ കാര്യത്തിൽ അന്വർത്ഥമാവുകയാണ്. ഇന്ത്യയോട് ഗുഡ്ബൈ പറയുകയാണ് വിഖ്യാതനായ ഫോക്സ് വാഗൺ പോളോ. നീണ്ട 12 വർഷത്തെ സേവനം അവസാനിപ്പിച്ച് പോളോ ഇന്ത്യയോട് വിട പറയുന്നത് എന്ത് കൊണ്ട്? എന്തുകൊണ്ടാണ് പോളോയുടെ നിർമ്മാണം അവസാനിപ്പിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ…..
ഇന്ത്യൻ വാഹനപ്രേമികളുടെ എക്കാലത്തെയും ഇഷ്ട ഹാച്ച്ബാക്കാണ് ഫോക്‌സ് വാഗൺ പോളോ. ഉപഭോക്താക്കൾക്കിടയിൽ വിവിധ വികാരങ്ങൾ ഉണർത്തിയ ഒരു ഐക്കണിക് വാഹനമാണിത്. കാലാതീതവും, സ്പോർട്ടിയുമായ ഡിസൈൻ, സുരക്ഷ, ഫൺ-ടു-ഡ്രൈവ് അനുഭവം, ശക്തമായ ബിൽഡ് ക്വാളിറ്റി എന്നിവ കാരണമാണ് വാഹനപ്രേമികൾ പോളോയെ നെഞ്ചോട് ചേർത്തത്. 12 വർഷക്കാലമായി ഇന്ത്യൻ നിരത്തിൽ വിലസിയിരുന്ന പോളോയുടെ ഉത്പാദനം അവസാനിപ്പിക്കാൻ പോകുന്നു എന്ന ഫോക്‌സ് വാഗണിന്റെ തീരുമാനം പോളോ ആരാധകരെ ഒന്നടംങ്കം ഞെട്ടിച്ചിരുന്നു.
2010ലാണ് ഫോക്സ് വാഗൺ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ വാഹനമായി പോളോ വിപണിയിലെത്തിയത്. പിന്നീടുള്ള 12 വർഷം കാര്യമായ മാറ്റങ്ങളില്ലാതെയാണ് പോളോ വിപണിയിലെത്തിയിരുന്നത്. അല്പം ‘ഔട്ട് ഓഫ് ഫാഷൻ’ എന്ന് പോളോ ആരാധകർ വിലപിക്കുമ്പോൾ പൊടിപ്പും തൊങ്ങലും ചേർത്ത് ഫോക്സ് വാഗൺ ഹാച്ച്ബാക്കിനെ പരിഷ്‌കരിക്കും. അത്രയും മതി, പോളോ പിന്നെയും വില്പനയിൽ മുന്നിലേക്ക്.
കഴിഞ്ഞ 12 വർഷത്തിനിടെ 10 വിവിധ എഞ്ചിനുകളാണ് ഫോക്സ് വാഗൺ പോളോയിൽ ഘടിപ്പിച്ചത്. ആദ്യ കാലത്തുണ്ടായ 1.2 പെട്രോൾ, ഡീസൽ എൻജിനുകൾ പിന്നീട് 1.6-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ, 1.6 TDI ഡീസൽ എഞ്ചിനിലേക്ക് വഴിമാറി. പിന്നീട് 90 എച്ച്പി, 105 എച്ച്പി എന്നിങ്ങനെ രണ്ട് ഔട്ട്പുട്ടുകളുള്ള 1.5 TDI ഡീസൽ എഞ്ചിനെത്തി. ഒടുവിൽ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ വന്നതോടെ ഡീസൽ എൻജിൻ പാടെ ഉപേക്ഷിച്ച്, പുതിയ മൂന്ന് സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമായി പോളോ ജൈത്യയാത്ര തുടർന്നു. ഈ കാലയളവിൽ ഫോക്സ് വാഗൺ ഇന്ത്യയിൽ വിറ്റഴിച്ചത് മൂന്ന് ലക്ഷത്തിലധികം പോളോകൾ. സ്റ്റാൻഡേർഡ് ഓഫറായി ഡ്യുവൽ എയർബാഗുകൾ വാഗ്ദാനം ചെയ്യുകയും, 2014ൽ 4-സ്റ്റാർ ഗ്ലോബൽ എൻസിഎപി സുരഷാ റേറ്റിംഗ് നേടുകയും ചെയ്ത ഹാച്ച്ബാക്കാണ് പോളോ.
ഇത്രയധികം ജനപ്രീതി നേടിയ വാഹനം എന്തുകൊണ്ടാണ് നിർത്തുന്നത് എന്ന ചോദ്യമാണ് വാഹനപ്രേമികളുടെ ഉള്ളിൽ നിറയുന്നത്. ഇതിനുത്തരം ലളിതമാണ്. പോളോയുടെ പ്രായവും കുറഞ്ഞ് വരുന്ന വിൽപനയും തന്നെയാണ് ഇതിന് കാരണം. ഫോക്സ് വാഗന്റെ PQ പ്ലാറ്റ്ഫോം ഇപ്പോഴും ഉപയോഗിക്കുന്ന വിരലിൽ എണ്ണാവുന്ന മോഡലുകളാണ് പോളോയും വെന്റോയും. നിർമ്മാതാക്കൾ പുതുതായി പുറത്തിറക്കിയ സെഡാൻ വെർറ്റസ് കളത്തിലറങ്ങിയതോടെ വെന്റോ വഴി മാറി.
ഇതോടെ പ്രതിമാസം ഏകദേശം 1,000 യൂണിറ്റുകൾ മാത്രം വിൽക്കുന്ന പോളോയ്‌ക്ക് വേണ്ടി പ്ലാന്റിൽ ഒരു പ്രൊഡക്ഷൻ ലൈൻ സജീവമായി നിലനിർത്തുന്നത് കമ്പനിയെ സംബന്ധിച്ച് സാമ്പത്തികമായി നല്ലതല്ല. ഈ പ്രൊഡക്ഷൻ ലൈനിൽ ഫോക്സ് വാഗണിന്റെ ടൈഗൂണും പുതിയ സെഡാനും നിർമ്മിക്കാനാണ് സാദ്ധ്യത. ഇതോടെ പോളോയുടെ ഇന്ത്യയിലെ ഇന്നിങ്സ് തത്കാലം അവസാനിക്കും.
Comments