ഇന്നത്തെ കാലത്ത് പലരും ലക്ഷങ്ങളും കോടികളും മുടക്കിയാണ് തങ്ങളുടെ സ്വപ്‌ന ഭവനങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ പ്രകൃതിയോട് ഇണങ്ങി, ഒരു മരത്തെ സ്വന്തം വാസസ്ഥലമാക്കിയ യുവാവാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. കഴിഞ്ഞ എട്ട് വർഷക്കാലമായി ഏറു മാടത്തിൽ താമസിക്കുന്ന ഫർമാൻ അലി എന്ന യുവാവാണ് തന്റെ വ്യത്യസ്ത ജീവിതത്തിലൂടെ ചർച്ച വിഷയമായത്.
സ്വന്തം ഇഷ്ടപ്രകാരമല്ല അലി ഈ ജീവിതം തിരഞ്ഞെടുത്തത്. മാതാപിതാക്കളുടെ കാലശേഷം തനിച്ചായ അലിയുടെ പക്കൽ വീട് നിർമ്മിക്കാനുള്ള പണമില്ലായിരുന്നു. കുറച്ച് നാൾ തെരുവിൽ താമസിച്ച അലിയെ, ആളുകൾ ആട്ടിപ്പായിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അങ്ങനെയാണ് ആർക്കും ശല്യമാവാതെ, തന്റേതായ ഒരിടം അയാൾ മരത്തിന് മുകളിൽ കണ്ടെത്തിയത്. എട്ട് വർഷക്കാലമായി മരത്തിന് മുകളിൽ താമസിക്കുന്നത് കൊണ്ടുതന്നെ കറാച്ചിയിലെ ടാർസൻ എന്നാണ് അലിയെ വിളിക്കുന്നത്.
കറാച്ചിയിൽ കാറുകൾ കഴുകിയും, ആളുകളുടെ വീട് തൂത്തുവാരിയും, മറ്റുള്ളവർക്ക് വേണ്ടി സാധനങ്ങൾ വാങ്ങി നൽകിയുമാണ് അലി ഉപജീവനം കഴിക്കുന്നത്. പലപ്പോഴും പ്രതിഫലമായി ഭക്ഷണവും വെള്ളവും ലഭിക്കാറുണ്ടെന്നും, ചിലർ ദയതൊന്നി പണം നൽകാറുണ്ടെന്നും അലി പറയുന്നു.
പൊതുസ്ഥലത്തുള്ള ഒരു മരത്തിലാണ് ഈ 28കാരൻ വീട് വച്ചിരിക്കുന്നത്. അലിയുടെ ഏറുമാടത്തിനുള്ളിൽ അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉണ്ട്. മുളയും മരവും കൊണ്ട് തീർത്ത കൂടാരത്തിനെ മഴയിൽ നിന്നും കാറ്റിൽ നിന്നും രക്ഷിക്കാൻ ബെഡ്ഷീറ്റുകൊണ്ടും, തുണികൊണ്ടും മറച്ചിരിക്കുന്നു. അതിനുള്ളിൽ ഒരു കട്ടിലും, മുഖം കഴുകാൻ ഒരു സിങ്ക്, പാചകം ചെയ്യാനും വെള്ളം ചൂടാക്കാനും ഒരു ചെറിയ സ്റ്റോവ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ ലൈറ്റ്, ഫോൺ ചാർജർ എന്നിവയും അലി സജ്ജീകരിച്ചിട്ടുണ്ട്.
Comments