ലക്നൗ: ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. ഖാലിസ്ഥാനി സംഘടനയായ വാരിസ് പഞ്ചാബ് ദേയുമായി ബന്ധമുള്ള രണ്ട് പേരുൾപ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
ബഹ്റൈച്ച് ജില്ലയിലെ രൂപൈദിഹ അതിർത്തി ചെക്ക്‌പോസ്റ്റിലാണ് സംഭവം. നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പഞ്ചാബിലെ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായ വിക്രംജീത് സിങ്ങും, അമേരിക്കൻ പൗരനും പഞ്ചാബിലെ മൊഗ സ്വദേശിയുമായ മൻവീർ സിങ് ധില്ലോണുമാണ് അറസ്റ്റിലായ ഭീകരർ.
രൂപൈദിഹ സ്വദേശികളായ സുരേഷ് കുമാർ പാഥക്, ദിലീപ് ഉപാധ്യായ്, വാഹന ഡ്രൈവറായ രാഹുൽ കുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി അതിർത്തി കടക്കാൻ ഭീകരർക്ക് സഹായം നൽകിയത് മൂന്നാംഗ സംഘമാണ്. സശസ്ത്ര സീമാ ബൽ (എസ്എസ്ബി)യും ഉത്തർപ്രദേശ് പൊലീസും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. സാധുവായ യാത്രാരേഖകളില്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ചവരെയാണ് പിടികൂടിയതെന്ന് ബഹ്റൈച്ച് പൊലീസ് സൂപ്രണ്ട് വിശ്വജീത് ശ്രീവാസ്തവ അറിയിച്ചു.
വിക്രംജീത് സിംഗും മൻവീർ സിങ് ധില്ലോണും കുറെ നാളായി ഒളിവിലായിരുന്നു. ഇരുവർക്കുമെതിരെ പഞ്ചാബ് പൊലീസ് വിവിധ കേസുകളിൽ അന്വേഷണം നടത്തിവരികയാണ്. അടുത്തിടെയാണ് സാധുവായ യാത്രാരേഖകളില്ലാതെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പൗരനെ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്ന് എസ്എസ്ബി അറസ്റ്റ് ചെയ്തത്.















