ന്യൂഡൽഹി: ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ ക്ഷേമമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അയൽരാജ്യങ്ങളിൽ ദുരിതത്തിലായ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ അഭയമായി. പൗരത്വഭേദഗതി നിയമം വിദേശത്തുള്ള ന്യൂനപക്ഷങ്ങൾക്ക് സഹായമായെന്നും നരേന്ദ്രമോദി പറഞ്ഞു. പല സാമ്രാജ്യങ്ങളുടെയും അധിനിവേശമുണ്ടായപ്പോഴും ഇന്ത്യ ശക്തമായി നിലകൊണ്ടിട്ടുണ്ട്. ഇന്ത്യ ഒരു രാജ്യത്തിനും ഒരു സമൂഹത്തിനും ഭീഷണിയായിട്ടില്ലെന്നും ലോകത്തിന്റെ ക്ഷേമമാണ് ഇന്നും ഇന്ത്യ ആഗ്രഹിക്കുന്നതെന്നുമായിരുന്നു ചെങ്കോട്ടയിൽ പ്രസംഗിച്ച മോദിയുടെ വാക്കുകൾ.
ഗുരു തേജ് ബഹദൂറിന്റെ 400-ാം ജന്മവാർഷിക വേളയിലാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രിയെത്തിയത്. സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മാറിയ നരേന്ദ്രമോദി എല്ലാവർക്കും പ്രകാശ് പർവ്വ് ആശംസകൾ നേർന്നു.
ഇന്ത്യൻ സംസ്കാരം പ്രതിസന്ധിയിലായപ്പോഴെല്ലാം ഒരു ചരിത്രപുരുഷൻ അവതരിച്ചിട്ടുണ്ട്. ഔറംഗസേബിന്റെ സ്വേച്ഛാധിപത്യ ചിന്താഗതികൾക്ക് മുന്നിൽ ഗുരു തേജ് ബഹദൂർ സ്വന്തം നിലപാടുകളുമായി പാറക്കെട്ടുകൾ പോലെ ഉറച്ചുനിന്നു. ഒട്ടനവധി പേരുടെ തലകൾ വെട്ടിമാറ്റിയെങ്കിലും നമ്മുടെ വിശ്വാസത്തെ പിടിച്ചുലയ്ക്കാൻ ഔറംഗസേബിന് കഴിഞ്ഞിട്ടില്ല. അതിന് ഈ ചെങ്കോട്ട സാക്ഷിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Comments