തൃശൂർ: മെഡിക്കൽ കോളേജിൽ രോഗികളെ നിലത്തു കിടത്തിയ സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ കേസ് എടുത്തു. എല്ലുരോഗ വിഭാഗത്തിലാണ് രോഗികളെ നിലത്ത് കിടത്തിയത്. മെഡിക്കൽ കോളേജിലെ ട്രോമകെയർ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ വൈകുന്നതാണ് എല്ലു രോഗ വാർഡിൽ തിരക്ക് വർദ്ധിക്കാൻ കാരണം.
തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ രോഗികൾക്ക് മതിയായ സൗകര്യങ്ങളില്ലെന്ന പരാതി നേരത്തെ മുതൽ തന്നെ ഉയർന്നിരുന്നു. തുടർച്ചയായി ഇത്തരം പ്രശ്‌നങ്ങൾ മെഡിക്കൽ കോളേജിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് എല്ലുരോഗ വാർഡിലെ തിരക്കിനെ തുടർന്ന് രോഗികളെ നിലത്ത് കിടത്താൻ ആരംഭിച്ചത്. എല്ലുകൾ പൊട്ടി ചികിത്സയിൽ കഴിയുന്നവരെ നിലത്തു കിടത്തുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി ഉണ്ടായത്.
മെഡിക്കൽ കോളേജിൽ ലക്ഷങ്ങൾ ചെലവഴിച്ച ട്രോമാകെയർ കെട്ടിട ത്തിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയാക്കാൻ ആയിട്ടില്ല. പരിക്കേറ്റവരെ കൂടി എല്ലുരോഗ വാർഡിൽ പ്രവേശിപ്പിക്കേണ്ടിവരുന്നതാണ് തിരക്കു വർദ്ധിക്കാൻ കാരണം. നിസ്സഹായരായ രോഗികളെ നിലത്ത് കിടക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂരതയെന്ന് വ്യക്തമാക്കിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്.
Comments