മുംബൈ:ലോകക്രിക്കറ്റിലെ ഗ്രേറ്റ് ഫിനിഷറുടെ കസേരയിൽ താൻ മാത്രമെന്ന് തെളിയിക്കുന്ന മഹേന്ദ്രസിംഗ് ധോണിയുടെ തകർപ്പൻ പ്രകടനത്തിന്റെ അമ്പരപ്പിൽ നിന്ന് ചെന്നൈ നായകൻ രവീന്ദ്രജഡേജയ്‌ക്ക് ഇനിയും പുറത്തുവരാനായിട്ടില്ല. താൻ അലക്ഷ്യമായി വിക്കറ്റ് കളഞ്ഞ് പുറത്തുപോയിട്ടും വാലറ്റത്ത് പ്രോട്ടോറിയോസിനെ ശാന്തനാക്കി നിർത്തി ധോണി നടത്തിയത് ഐപിഎൽ ചരിത്രത്തിലെ അതിഗംഭീര ഇന്നിംഗ്‌സായിരുന്നു. 13 പന്തിൽ 28 റൺസ് എന്ന നിലയിൽ നിന്നാണ് ധോണി ടീമിനെ ഒറ്റയ്‌ക്ക് രക്ഷിച്ചെടുത്തത്. അവസാന ഓവറിൽ ആദ്യപന്തിൽ പ്രൊട്ടോറിയസ് പുറത്തായിട്ടും ബ്രോവോയെ കൂടെ നിർത്തി മിസ്റ്റർ കൂൾ 17 റൺസാണ് അടിച്ചെടുത്തത്. നിർണ്ണായ ഓവർ എറിഞ്ഞ ജയ്‌ദേവ് ഉനദ്കത്തിനെയാണ് ധോണി ഞെട്ടിച്ചത്.
അവസാന ഓവറിലെ രക്ഷാ പ്രവർത്തനം അത് മുൾമുനയിൽ നിന്നാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. മുംബൈ ഇന്ത്യൻസിനേയും വിജയം ഉറപ്പിച്ചുനിന്ന രോഹിത് ശർമ്മയേയും അക്ഷരാർത്ഥത്തിൽ കരയിച്ചു കളഞ്ഞ ധോണി സ്‌ട്രൈക്. സഹതാരങ്ങളായ രവീന്ദ്രജഡേജയ്‌ക്കും മറ്റ് ടീമുകളിലെ മുൻനിര താരങ്ങൾക്കും തന്നിൽ നിന്ന് ഇനിയും പഠിക്കാനേറെയുണ്ടെന്ന് കാണിക്കുന്ന പ്രകടനമാണ് ധോണി നടത്തിയത്. രവീന്ദ്രജഡേജയ്‌ക്കൊപ്പം ചെന്നൈ പേസർ മുകേഷ് ചൗദ്ധരിയും ധോണിയെ പ്രശംസകൊണ്ട് മൂടുകയാണ്. താൻ പലതവണ ധോണിക്കൊപ്പം ക്രീസിൽ നിന്നിട്ടുണ്ട്. ഇന്നിതാ മറ്റൊരു അവിശ്വസനീയ ജയം. ഈ മനുഷ്യന്റെ റൺദാഹം ഏവരേയും ആവേശം കൊള്ളിക്കുന്നു. ധോണി ക്രീസിലുള്ളിടത്തോളം ജയിക്കുമെന്ന് ഉറപ്പായിരുന്നു. ഡ്രസ്സിംഗ് റൂമിൽ എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചാണ് കളി കണ്ടതെന്നും ജഡേജ പറഞ്ഞു.
കളി കൈവിട്ട ശേഷം മുംബൈയുടെ സ്റ്റാർ താരം കീറോൺ പൊള്ളാഡ് ധോണിയുമായി സംസാരിക്കുന്ന കാഴ്ച കാണികൾ കയ്യടിയോടെയാണ് വരവേറ്റത്. കാരണം ആരും പ്രതീക്ഷിക്കാത്ത വിജയം ധോണി ഒറ്റയ്‌ക്ക് പിടിച്ചുവാങ്ങി. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ കരുത്തന്മാരായ രോഹിത് ശർമ്മയേയും ഇഷാൻ കിഷനേയും ഗോൾഡൻ ഡക്കിന് പറഞ്ഞുവിട്ട പേസ് ബൗളർ മുകേഷ് ചൗദ്ധരിയും ധോണിയുടെ ഇന്നിംഗ്‌സ് സ്വപ്‌നതുല്യമെന്നാണ് വിശേഷിപ്പിച്ചത്. മുകേഷിനെ ജഡേജയും ഏറെ പ്രശംസിച്ചു.
Comments