ഇസ്ലമാബാദ്: പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി പാകിസ്താനിലെ വനിതാ സർവ്വകലാശാല. പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ വനിതാ സർവ്വകലാശാലയിലാണ് സ്മാർട്ട് ഫോൺ നിരോധിച്ചത്. വിലക്ക് ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴയിടുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ 20-ാം തീയതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയത്.
പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലാണ് സ്വാബി യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾ പഠന സമയത്ത് സോഷ്യൽ മീഡിയ ആപ്പുകളിൽ സമയം ചെലവഴിക്കുന്നതുമൂലം അവരുടെ വിദ്യാഭ്യാസവും സ്വഭാവവും അവതാളത്തിലാകുമെന്നും അതിനാലാണ് നിരോധനമെന്നും അറിയിപ്പിൽ പറയുന്നു. യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം വിദ്യാർത്ഥിനികൾ രംഗത്തെത്തിയിട്ടുണ്ട്.
ഖൈബർ പഖ്തൂൺഖ്വയിലെ സർവ്വകലാശാലകൾ പലപ്പോഴും വിദ്യാർത്ഥികളുടെ വസ്ത്രധാരണരീതികളും മുടി സ്‌റ്റൈലുകളും ഉൾപ്പെടെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. നേരത്തെ ഇവിടെയുള്ള ഹസാര യൂണിവേഴ്‌സിറ്റി പെൺകുട്ടികൾ മേക്കപ്പ് ഇടുന്നത് വിലക്കിയികുന്നു. അഫ്ഗാൻ അതിർത്തിയോട് അടുത്ത ഈ മേഖല താലിബാന് സ്വാധീനമുള്ള പ്രദേശമാണ്. അഫ്ഗാനിൽ താലിബാൻ സർക്കാരും ഇത്തരത്തിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെതിരായ നിയമങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മൊബൈൽഫോൺ മനുഷ്യന്റെ നിത്യജീവിതത്തിലെ അവശ്യഘടകമാണ്. കൊറോണ കാലത്ത് പഠനം ഓൺലൈൻ ക്ലാസുകളിലേക്കും മാറി. അങ്ങനെയൊരു കാലത്തിരുന്നുകൊണ്ട് വനിതകൾക്ക് സ്മാർട്‌ഫോൺ നിരോധിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
Comments