ഭോപ്പാൽ: രാമനവമി ഘോഷയാത്രക്കിടെ പോലീസുകാരനെ വെടിവെച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. എസ്പി സിദ്ധാർത്ഥ് ചൗധരിയെ വെടിവെച്ച മുഹസിൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. മദ്ധ്യപ്രദേശിലെ ഖാർഗോണിലുള്ള കസ്രവാദ് നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞതെന്ന് എസ്പി രോഹിത് കശ്വാനി അറിയിച്ചു.
രാമനവമി ഘോഷയാത്രക്കിടെ കല്ലേറും തീവെപ്പും ഉണ്ടായതോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിനായിരുന്നു എസ്പി സിദ്ധാർത്ഥ് ചൗധരിയും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയത്. ഇതിനിടെയായിരുന്നു മുഹസിൻ എന്നയാൾ എസ്പിക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ചൗധരിയുടെ കാലിനായിരുന്നു പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ മുഹസിൻ ഒളിവിലായിരുന്നു. തുടർന്ന് ആക്രമണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്നവരെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം നൽകുമെന്ന് പോലീസ് പ്രഖ്യാപിച്ചു. ഇതിന് ശേഷം ഘോഷയാത്രയ്‌ക്കിടെ സംഘർഷമുണ്ടാക്കിയ 106 പേർ പിടിയിലായി. ഒടുവിലാണ് മുഖ്യപ്രതിയായ മുഹസിൻ അറസ്റ്റിലായിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 10നായിരുന്നു രാമനവമിയോട് അനുബന്ധിച്ച് ഖാർഗോണിൽ ഘോഷയാത്ര നടന്നത്. എന്നാൽ മതതീവ്രവാദികൾ കല്ലെറിഞ്ഞ് പ്രദേശത്ത് സംഘർഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി വാഹനങ്ങളും സമീപത്തെ വീടുകളും കത്തിനശിച്ചതായാണ് റിപ്പോർട്ട്.
Comments