ലക്നൗ: ഉത്തർപ്രദേശിലെ മാഫിയകളുടെയും, കള്ളന്മാരുടെയും കൊള്ളക്കാരുടെയും പേടി സ്വപ്നമായി മാറിയിരിക്കുകയാണ് യോഗി ആദിത്യനാഥ് സർക്കാർ. കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ യോഗി സർക്കാരിന്റെ നേതൃത്വത്തിൽ മാഫിയകൾ അനധികൃതമായി കൈയ്യടക്കിവെച്ചിരുന്ന 268 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
‘സംസ്ഥാനത്ത് വിളയാടിക്കൊണ്ടിരുന്ന മാഫിയകൾക്ക് നേരെ കടുത്ത നടപടികളാണ് രണ്ട് വർഷമായി യോഗി സർക്കാർ എടുക്കുന്നത്. ഇതുവരെ 268 കോടി രൂപയുടെ സ്വത്തുക്കളാണ് മാഫിയകളിൽ നിന്നും കണ്ടുകെട്ടിയത്. കൂടാതെ, അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നുണ്ട്’ അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി അറിയിച്ചു. ഉത്തർപ്രദേശിൽ നിന്നും മാഫിയകളെയും ക്രിമിനലുകളെയും പൂർണമായും തുരത്തുന്നത് വരെ അധികാരികൾക്ക് വിശ്രമമില്ലെന്നും, ഇത്തരത്തിലുള്ള കടുത്ത നടപടികൾ ഇനിയും തുടരുമെന്നും അവനീഷ് കുമാർ കൂട്ടിച്ചേർത്തു.
ക്രിമിനലുകൾക്ക് നേരെ യാതൊരു ദയയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇല്ലെന്നും, ആരായാലും മുഖം നോക്കാതെ നടപടിയെടുക്കാനാണ് യോഗി സർക്കാരിന്റെ നിർദ്ദേശമെന്നും അവനീഷ് കുമാർ വ്യക്തമാക്കി. മാഫിയകളെയും ക്രിമിനലുകളെയും ലക്ഷ്യമിട്ടുള്ള വേട്ട സർക്കാർ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Comments