ന്യൂഡൽഹി: ശക്തമായ സംഘടനാ സാന്നിധ്യമില്ലാത്ത പ്രദേശങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച ‘വീക്ക് ബൂത്ത് കമ്മിറ്റി’യുടെ യോഗം ചേർന്ന് ബിജെപി. 2024ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തിപ്പെടുത്തുകയാണ് സമിതിയുടെ ലക്ഷ്യം.
കമ്മിറ്റിയുടെ മൂന്നാമത്തെ യോഗമാണ് തിങ്കളാഴ്ച ചേർന്നത്. ബിജെപി ഉപാദ്ധ്യക്ഷൻ ബൈജയന്ത് ജയ് പാണ്ഡ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ ദിലീപ് ഘോഷ്, സി.ടി രവി, ലാൽ സിംഗ് ആര്യ എന്നിവരും കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
രാജ്യത്തുടനീളം സംഘടനാ സാന്നിധ്യം കുറവുള്ള 73,000 ബൂത്തുകളുണ്ടെന്നാണ് പാർട്ടിയുടെ കണക്ക്. ഇവിടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തതായി നേതാക്കൾ അറിയിച്ചു. ഒരാഴ്ചയ്‌ക്കുള്ളിൽ കരട് പദ്ധതി തയ്യാറാക്കുമെന്നും മൂന്ന് മാസത്തിനുള്ളിൽ ഇത് നടപ്പാക്കാൻ ശ്രമിക്കുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു.
അടുത്ത പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ദക്ഷിണേന്ത്യയിലെ ബൂത്തുകളിൽ ബിജെപി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സംഘടനയിൽ എവിടെയൊക്കെ പോരായ്മകളുണ്ടായാലും താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് പരിഹരിക്കും. തുടർച്ചയായി മൂന്നാമതും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരണം. ഈ ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും ബിജെപി നേതാവായ ദിലീപ് ഘോഷ് പറഞ്ഞു.
നേരത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നാലിലും ബിജെപി വിജയം കണ്ടിരുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ അധികാരം നിലനിർത്താൻ ബിജെപി സർക്കാരിന് കഴിഞ്ഞിരുന്നു.
Comments