മികച്ച ആരോഗ്യത്തിനും ശരീര സൗന്ദര്യത്തിനുമായി ട്രെഡ് മില്ലുകളിൽ മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നവരാകും ഭൂരിഭാഗവും. എന്നാൽ ട്രെഡ് മില്ലുകൾ ഒരു കാലത്ത് ജയിൽ പുള്ളികളെ ശിക്ഷിക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രമാണെന്ന് പറഞ്ഞാൽ വിചിത്രമായി തോന്നുന്നുണ്ടാകും. എന്നാൽ സംഗതി സത്യമാണ്. ഒരു കാലത്ത് ഇംഗ്ലണ്ടിൽ ജയിലിൽ അടയ്‌ക്കപ്പെടുന്ന കുറ്റവാളികളെ ശിക്ഷിച്ചിരുന്നത് ഇത്തരം ട്രെഡ് മില്ലുകൾ ഉപയോഗിച്ചാണ്.
200 വർഷങ്ങൾക്ക് മുൻപായിരുന്നു ഇംഗ്ലണ്ടിൽ ഇത്തരം വിചിത്രമായ ശിക്ഷാ സമ്പ്രദായം നിലനിന്നിരുന്നത്. നിസ്സാര കുറ്റം ചുമത്തി ജയിലിൽ അടയ്‌ക്കപ്പെടുന്നവർക്ക് ആയിരുന്നു ഈ ശിക്ഷ നൽകിയിരുന്നത്. ഇതിനായി രാജ്യത്തെ എല്ലാ ജയിലുകളിലും ഇത്തരം മില്ലുകളും അധികൃതർ സ്ഥാപിച്ചിരുന്നു. ജയിലുകളിൽ മാത്രമേ ഇത്തരം ഒരു ഉപകരണം കാണാൻ സാധിക്കൂള്ളൂ എന്നതും ഒരു പ്രത്യേകതയായിരുന്നു.
ട്രെഡ് വീൽ എന്നു കൂടി അറിയപ്പെട്ടിരുന്ന ട്രെഡ് മില്ലിന് 1818 ൽ വില്യം കുബിറ്റ് ആണ് രൂപം നൽകിയത്. നിരന്തരം നടത്തിയ പരീക്ഷണങ്ങൾക്ക് ശേഷമായിരുന്നു അദ്ദേഹം ഇത്തരം ട്രെഡ് മില്ലുകളുടെ അന്തിമ രൂപം നിർമ്മിച്ചത്. ഇന്നത്തെ ചക്കിന്റെ പ്രവർത്തനം ആയിരുന്നു ട്രെഡ് മില്ലുകൾക്ക്. അതായത് ധാന്യങ്ങളിൽ നിന്നും എണ്ണ ഉത്പാദിപ്പിക്കുക.
ഒരു സമയം 24 പേർക്ക് നിൽക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഇത്തരം മില്ലുകൾ നിർമ്മിച്ചിരുന്നത്. ഇതിന്റെ ഒരു ഭാഗത്ത് ധാന്യങ്ങൾ നിക്ഷേപിച്ച ശേഷം കുറ്റവാളികളെ അതിന് മുകളിലായി കയറ്റി നിർത്തും. അതിനു മുകളിൽ ഇവർ നടക്കാൻ ആരംഭിക്കുന്നതോടെ ഒരു വശത്തൂകൂടി എണ്ണ പുറത്തുവരും. ഇത് ശേഖരിക്കാനായി പ്രത്യേക സംഭരണികളും ഇതിൽ ഉണ്ടായിരുന്നു. ചില നേരങ്ങളിൽ ധാന്യങ്ങൾ ഒന്നു നിക്ഷേപിക്കാതെ തന്നെ കുറ്റവാളികളെ ഇതിന് മുകളിൽ നടത്താറുണ്ടായിരുന്നു.
ഇംഗ്ലണ്ടിൽ അന്ന് കാലത്തുണ്ടായിരുന്ന ശിക്ഷാ വിധികളിൽ ഏറ്റവും ലളിതമായ ഒന്നാണെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഏറ്റവും കഠിനമായ ശിക്ഷയാണ് ഇതെന്നാണ് മനസ്സിലാകുക. ഏകദേശം 10 മണിക്കൂറിൽ അധികമാണ് ട്രെഡ് മില്ലുകൾക്ക് മുകളിൽ കുറ്റവാളികൾ നടക്കുക. പലരും കുഴഞ്ഞു വീണും ഹൃദയാഘാതത്തെ തുടർന്നും അവിടെ തന്നെ മരിച്ചു വീഴും. വർഷങ്ങളോളം ഇത്തരത്തിൽ ട്രെഡ് മില്ലിലെ ശിക്ഷാ രീതി അനുഭവിച്ചവരും അന്നത്തെ കാലത്ത് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു.
പ്രശസ്ത എഴുത്തുകാരൻ ഓസ്‌കാർ വൈൽഡിന്റെയുൾപ്പെടെയുള്ള പുസ്തകങ്ങളിൽ ഇത്തരം ട്രെഡ് മില്ലുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. രണ്ട് വർഷത്തോളം ഓസ്‌കാർ വൈൽഡും ഈ ശിക്ഷാ രീതിയ്‌ക്ക് ഇരയായിട്ടുണ്ടെന്നാണ് വിവരം. തടവു ജീവിതത്തിന്റെ അനുഭവങ്ങൾ വിവരിച്ച് അദ്ദേഹം പുസ്തകവും രചിച്ചിട്ടുണ്ട്. തടവ് ജീവിതം പൂർത്തിയാക്കി രണ്ട് വർഷത്തിന് ശേഷമായിരുന്നു ഓസ്‌കാർ വൈൽഡിന്റെ അന്ത്യം.
കഠിനമായി വേനലിലും 10 മണിക്കൂറിലധികം ട്രെഡ് മില്ലിന് മുകളിലൂടെ നടക്കണം എന്നതിനാൽ കുറ്റവാളികൾക്ക് ഏറ്റവും വെറുപ്പുള്ള ശിക്ഷാ രീതിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങളിൽ നിന്നും ഇവർ ഒഴിഞ്ഞു മാറി നിന്നു. ഇതിനെതിരെ പ്രതിഷേധം ഉയർത്തിയവരും ഉണ്ടായിരുന്നു. പിന്നീട് 1950 കളോടെ ട്രെഡ് മില്ലുകളും ഇത്തരം ശിക്ഷാ രീതികളും പതുക്കെ അപ്രത്യക്ഷമായി.
രണ്ടായിരത്തോട് അടുക്കുന്ന വേളയിൽ ആണ് പിന്നീട് ട്രെഡ് മില്ലുകൾ വീണ്ടും പ്രത്യക്ഷപ്പെടാൻ ആരംഭിച്ചത്. എന്നാൽ കുറ്റവാളികൾക്ക് വേണ്ടിയല്ല മറിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരെ പരിശോധിക്കുന്നതിനും, വ്യായാമം ചെയ്യുന്നതിനും ആയിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. ഇന്നിത് വീടുകളിലും സർവ്വസാധാരണമാണ്.














