തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച കെ വി തോമസിനെതിരെ നടപടിയുമായി കോൺഗ്രസ്. രണ്ട് വർഷത്തേയ്ക്ക് കെവി തോമസിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു. അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്തതായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്ന് മാറ്റാനും അച്ചടക്ക സമിതി ശുപാർശ ചെയ്തു. അന്തിമ തീരുമാനം സോണിയ ഗാന്ധി പ്രഖ്യാപിക്കുമെന്നും താരിഖ് അൻവർ അറിയിച്ചു.
എ കെ ആൻറണി അദ്ധ്യക്ഷനായ അച്ചടക്ക സമിതിയുടേതാണ് തീരുമാനം. ഇതുസംബന്ധിച്ച് ഇന്ന് രാവിലെ 11 30 ന് സമിതി യോഗം ചേർന്നിരുന്നു. വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത സാഹചര്യത്തിലാണ് കെ വി തോമസിനെതിരെ അച്ചടക്കനടപടി. കെ വി തോമസ് നൽകിയ വിശദീകരണം തൃപ്തികരമല്ല. ഈ സാഹചര്യത്തിലാണ് നടപടിയ്ക്ക് ശുപാർശ ചെയ്തത്.
സിപിഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും, അച്ചടക്ക സമിതി ചെയർമാനായ എകെ ആന്റണി പോലും സിപിഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുണ്ടെന്നുമാണ് കെ വി തോമസ് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്. കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസിൽ കെ.വി പങ്കെടുത്തതാണ് വിവാദമായത്. പാർട്ടിയുടെ എതിർപ്പിനെ തുടർന്ന് ശശി തരൂർ അടക്കമുള്ള നേതാക്കൾ പിൻവാങ്ങിയിരുന്നു.
Comments