കൊളംബോ:നിലയില്ലാ കടക്കെണിയിൽ മുങ്ങി നിൽക്കുന്ന ശ്രീലങ്കയെ വീണ്ടും കുരുക്കാനുള്ള ചൈനീസ് നീക്കം സാമ്പത്തിക നയതന്ത്രത്തിലൂടെ തടഞ്ഞ് ഇന്ത്യ. അടിയന്തിര സഹായം നൽകാൻ ഐഎംഎഫിനോട് അപേക്ഷിക്കാനുള്ള ശ്രീലങ്കയുടെ നീക്കമാണ് ചൈനയെ ചൊടിപ്പിച്ചത്. നിലവിൽ വൻ വികസന പദ്ധതികളുടെ പേരിൽ കോടികളാണ് ചൈന കൊളംബോ തുറമുഖ നഗരപദ്ധതിക്കായി മുതൽമുടക്കിയത്.
എന്നാൽ ചൈനയ്‌ക്ക് മുതലോ പലിശയോ കൊടുക്കാനാവാതെ നിൽക്കുന്ന ശ്രീലങ്ക സാമ്പത്തിക ഞെരുക്കത്തിൽ വൻ കലാപത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇതിനിടെ ശ്രീലങ്കയ്‌ക്കായി വീണ്ടും ധനസഹായം നൽകാനായിരുന്നു ചൈനയുടെ നീക്കം. ശ്രീലങ്കയുടെ നിസ്സഹകരണം അത്ഭുതപ്പെടുത്തുന്നുവെന്നും വികസനപദ്ധതികൾക്കായി ഇനിയും പണം നൽകാൻ പുതിയ നീക്കംമൂലം സാധിക്കില്ലെന്നുമാണ് ബീജിംഗ് അറിയിക്കുന്നത്. ചൈനീസ് പ്രതിനിധി ക്വി സെൻഹോംഗാണ് കൊളംബോ സന്ദർശിച്ചത്. ഐഎംഎഫ് അടിയന്തിരമായി മരുന്നിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി 600 ദശലക്ഷം ഡോളർ വായ്പയാണ് അനുവദിച്ചിട്ടുള്ളത്. അടുത്ത നാലുമാസത്തിനകം ഇനിയും ഫണ്ട് അനുവദിക്കുമെന്നും ലോകബാങ്ക് അറിയിച്ചിട്ടുണ്ട്.
വിദേശനാണ്യശേഖരമടക്കം എല്ലാം അവസാനിച്ചിരിക്കുന്ന ശ്രീലങ്ക വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങൾക്ക് ഭക്ഷ്യധാന്യമോ പാചകവാതകമോ വൈദ്യുതിയോ നൽകാനാകാതെ വിഷമിക്കുന്ന ശ്രീലങ്കയ്‌ക്ക് ഇന്ത്യയാണ് അടിയന്തിര സഹായം എത്തിക്കുന്നത്. ഇതിനിടെ ശ്രീലങ്ക ചൈനീസ് കെണിയിൽപെട്ടതിൽ നിന്നും തലയൂരാനായി ഇന്ത്യ അമേരിക്കയുമായും സ്ഥിതിഗതികൾ ചർച്ചചെയ്തിരുന്നു.
Comments