മോസ്‌കോ: യുക്രെയ്‌ന്റെ മേലുള്ള അധിനിവേശത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ തകർന്ന റൂബിളിന് ഉയർത്തിയെടുക്കാൻ വൻ നീക്കവുമായി റഷ്യ. റൂബിളിനെ തളർത്തിയ ഉപരോധങ്ങൾക്ക് മറുമരുന്നുമായി എത്തിയാണ് ഏറ്റവും ഒടുവിൽ റഷ്യ ലോകരാജ്യങ്ങളെ അമ്പരിപ്പിച്ചത്.
റൂബിളിൽ പണമടച്ചാൽ മാത്രമേ പ്രകൃതി വാതകം വിതരണം ചെയ്യൂ എന്ന കടുത്ത നിലപാടാണ് റഷ്യ കൈക്കൊണ്ടിരിക്കുന്നത്. എണ്ണ,പ്രകൃതി വാതകങ്ങളുടെ തുക റൂബിളിൽ നൽകേണ്ടി വരുമ്പോൾ റൂബിളിന്റെ ആവശ്യം വർദ്ധിക്കും. ഇത് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം ഉയർത്തും.ഇത് വഴി ആഭ്യന്തര വിപണിയിലെ വിലക്കയറ്റം ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് റഷ്യയുടെ നീക്കം.
അതേസമയം തങ്ങളുടെ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക വിതരണം റഷ്യ നിർത്തി വെയ്‌ക്കുകയാണെന്ന ആരോപണവുമായി പോളണ്ടും ബൾഗേറിയയും രംഗത്തെത്തിയിട്ടുണ്ട്. റഷ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ഊർജ്ജ ഭീമനായ ഗാസ്‌പ്രോം ബുധനാഴ്ച മുതൽ പാചവാതക വിതരണം നിർത്തി വെയ്‌ക്കുകയാണെന്ന് അറിയിച്ചതായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ അറിയിച്ചു. റൂബിളിൽ പണം അടയ്‌ക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി.
യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന പശ്ചാത്തലത്തിൽ തിരിച്ചും ഉപരോധം ഏർപ്പെടുത്താൻ റഷ്യയ്‌ക്ക് അവകാശമുണ്ടെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് പ്രതികരിച്ചിരുന്നു.
അതേസമയം കൂടുതൽ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക വിതരണം റഷ്യ നിർത്തി വെച്ചാൽ ഗുരുതര പ്രതിസന്ധിയാകും യൂറോപ്പ് നേരിടേണ്ടി വരികയെന്നാണ് വിദഗ്ധർ പറയുന്നത്.
Comments