ജയ്പൂർ: രാജസ്ഥാനിലെ അൽവാറിൽ ക്ഷേത്രം പൊളിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം സംഘടന. പ്രദേശത്ത് കലാപമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇവർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് യോഗേഷ് മിശ്രയ്ക്കെതിരെ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. പ്രദേശത്ത് വിദ്വേഷപ്രസംഗം നടത്തുകയും സാമൂഹികാന്തരീക്ഷം തകർത്ത് പ്രകോപനം സൃഷ്ടിക്കാനാണ് യോഗേഷ് ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
‘ രാജ്ഗഢിലെ ക്ഷേത്രങ്ങൾ തകർത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം കോൺഗ്രസിനാണ്. ഒരു കോൺഗ്രസ് എംഎൽഎയാണ് ഇതിന്റെ എല്ലാം പിന്നിൽ പ്രവർത്തിച്ചത്. മുസ്ലീങ്ങൾക്ക് ഇതുമായി ബന്ധമില്ല. ക്ഷേത്രങ്ങൾ പൊളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല. കോൺഗ്രസ് മാത്രമാണ് ഇതിന് ഉത്തരവാദികൾ. അവരാണ് ഇവിടെ ഭരിക്കുന്നത്. ക്ഷേത്രം തകർക്കുന്ന സമയത്ത് കോൺഗ്രസ് എംഎൽഎയും അവിടെ ഉണ്ടായിരുന്നുവെന്നും’ പ്രദേശത്തെ ഒരു മുസ്ലീം യുവാവ് ആരോപിച്ചു.
സംഭവത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജി വച്ച പ്രവർത്തകനാണ് യോഗേഷ് മിശ്രയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. ‘കോൺഗ്രസ് നേതാവ് യോഗേഷ് മിശ്ര ഭരണഘടനാ വിരുദ്ധമായ പ്രസംഗമാണ് നടത്തിയത്. ജനങ്ങളെ പ്രകോപിപ്പിക്കാനാണ് അയാൾ ശ്രമിച്ചത്. ഞാൻ പ്രതിഷേധം ഉയർത്തിയപ്പോൾ മാത്രമാണ് സംഘടന അയാളിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. ഒരു മാപ്പ് പറയാൻ പോലും യോഗേഷ് തയ്യാറായില്ല. സ്ഥലത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് യോഗേഷ് ശ്രമിക്കുന്നതെന്നും’ ഇദ്ദേഹം ആരോപിച്ചു. വികസനത്തിന്റെ പേര് പറഞ്ഞാണ് രാജസ്ഥാൻ സർക്കാർ അൽവാറിലെ രാജ്ഗഡിൽ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ഉൾപ്പെടെ മൂന്ന് ക്ഷേത്രങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഇതിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Comments