ലക്‌നൗ : മസ്ജിദുകളിൽ നിന്നും അനധികൃതമായി ഉപയോഗിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിട്ട ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ.ദൗർഭാഗ്യവശാൽ ഇതുപോലൊരു യോഗി മഹാരാഷ്‌ട്രയ്‌ക്ക് ഇല്ലാതെ പോയെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുകളിലും മറ്റും അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മഹാരാഷ്‌ട്രയിൽ ശക്തമായ പ്രതിഷേധം ഉയർത്തിവരികയാണ് രാജ് താക്കറെ.
ആരാധനാലയങ്ങളിൽ നിന്നും പ്രത്യേകിച്ച് മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാനുള്ള യോഗി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ദൗർഭാഗ്യവശാൽ മഹാരാഷ്‌ട്രയിൽ ഇത്തരം ഒരു യോഗി ഇല്ലാതെയായിരുന്നു. മഹാരാഷ്‌ട്രയിൽ മുഴുവൻ സ്വന്തം സുഖങ്ങൾക്കായി നിലകൊള്ളുന്ന ഭോഗികൾ ആണ്. ഇവിടെയും നല്ലത് സംഭവിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും രാജ് താക്കറെ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം മുതലാണ് യോഗി സർക്കാർ സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ആരംഭിച്ചത്. ആറായിരത്തോളം ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും, ബാക്കിയുള്ളവയുടെ ശബ്ദത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Comments