തിരുവനന്തപുരം: വർക്കലയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം. വർക്കല ചെമ്മരുതിയിൽ ഷാലുവിനെയാണ് മാതൃസഹോദരൻ അനിൽ ആക്രമിച്ചത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റ ഷാലു അതീവ ഗുരുതരാവസ്ഥയിലാണ്.
അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു, ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അനിൽ തടഞ്ഞ് നിർത്തി വെട്ടിയത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. ഷാലുവിന്റെ വീടിന്റെ അടുത്ത് തന്നെയാണ് അനിൽ താമസിക്കുന്നത്.
ഷാലുവിന്റെ വീട്ടിലേയ്‌ക്കുള്ള നടവഴിയിൽ കത്തിയുമായി നിൽക്കുകയായിരുന്നു അനിൽ. ഇതിനിടെ ഉച്ചഭക്ഷണം കഴിച്ച് തിരികെ പ്രസ്സിലേയ്‌ക്ക് പോകാനിറങ്ങിയ ഷാലുവിനെ സ്‌കൂട്ടർ തടഞ്ഞ് നിർത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഷാലുവിനെ രക്ഷിക്കാനെത്തിയ ബന്ധുകൾക്ക് നേരെ കത്തിവീശി അനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അനിലിനെ പിടികൂടുകയും ഷാലുവിനെ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുകയും ചെയ്തു. ഷാലുവിനെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു.
Comments