ദുബായ്: റമദാൻ പുണ്യമാസത്തിലെ അവസാന വെള്ളിയാഴ്ചയെ യാത്രയാക്കി വിശ്വാസികൾ. യുഎഇയിലെ എല്ലാ പള്ളികളിലും വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടു നോമ്പ് കൂടി കഴിഞ്ഞാൽ റമദാനിലെ 30 പുണ്യദിനങ്ങൾ പൂർത്തിയാകും.
പുണ്യമാസത്തിന്റെ പരിസമാപ്തി കുറിക്കുന്നതാണ് അവസാനത്തെ വെള്ളിയാഴ്ച. യുഎഇയിലെ പള്ളികൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. നേരത്തെ പള്ളിയിലെത്തി ഖുർആൻ പാരായണത്തിലും പ്രാർഥനയിലും മുഴുകിയ വിശ്വാസികൾ പള്ളികളുടെ അകവും പുറവും ഒരു പോലെ ഭക്തി സാന്ദ്രമാക്കി.
പുണ്യമാസത്തിന്റെ പരിപൂർണത കൈവരുത്താൻ ഫിത്ർ സക്കാത്തിലൂടെ വിശുദ്ധി വരുത്താൻ ഇമാമുമാർ ആഹ്വാനം ചെയ്തു. സ്രഷ്ടാവിന്റെ തൃപ്തിയും അതിലൂടെ സ്വർഗവും കരഗതമാകാൻ പ്രാർഥനയും പാരായണവും കൊണ്ട് വിശ്വാസികളുടെ വീടുകളും ഹൃദയവും പ്രഭാപൂരിതമാക്കണമെന്നും പണ്ഡിതർ ഉദ്‌ബോധിപ്പിച്ചു.
പെരുന്നാൾ അവധിക്ക് മുൻപുള്ള അവസാന പ്രവൃത്തി ദിനമായതിനാൽ പ്രധാന പള്ളികളെല്ലാം നേരത്തെ തന്നെ നിറഞ്ഞിരുന്നു. പുറത്ത് മുസല്ലയും പേപ്പറുകളും വിരിച്ചാണ് പലരും നമസ്‌കാരം പൂർത്തിയാക്കിയത്. മാസ്‌ക്കും സാമൂഹിക അകലവും കൈവിടാ തെയാണ് നമസ്‌കാരം നിർവഹിച്ച് ആളുകൾ മടങ്ങിയത്.
Comments