തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ അറസ്റ്റിലായ മുൻ എംഎൽഎ പി.സി ജോർജ്ജ് ജാമ്യം നേടിയ ശേഷം ബിജെപിയുടെ പഠനശിബിര ക്യാമ്പ് സന്ദർശിച്ചു. രാവിലെ ഇവിടെ നിന്നുളള പ്രവർത്തകർ പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ പോലീസിന്റെ വാഹനം തടഞ്ഞ് അഭിവാദ്യം അർപ്പിച്ചിരുന്നു. പ്രവർത്തകരെ നേരിട്ട് കണ്ട് നന്ദി അറിയിക്കുവാനായിട്ടാണ് അദ്ദേഹം ക്യാമ്പിൽ എത്തിയത്.
വട്ടപ്പാറ വേറ്റിനാട് ഗാന്ധിസ്മാരക ഹാളിലാണ് പി.സി ജോർജ്ജ് എത്തിയത്. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് ഉൾപ്പെടെയുളളവർ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് വേദിയിൽ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും ചെയ്തു. പിന്നീട് പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷമാണ് പി.സി ജോർജ്ജ് മടങ്ങിയത്. മകൻ ഷോൺ ജോർജ്ജിനൊപ്പമാണ് അദ്ദേഹം ശിബിര വേദിയിലെത്തിയത്.
പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോകും വഴി രാവിലെ വേറ്റിനാട് വെച്ച് ശിബിരത്തിൽ പങ്കെടുത്ത പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പോലീസ് വാഹനം തടയുകയും അദ്ദേഹത്തിന് അഭിവാദ്യമർപ്പിക്കുകയും ചെയ്തിരുന്നു.
വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആശാ കോശിയാണ്പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. രാവിലെ അഞ്ച് മണിയോടെയാണ് പിസി ജോർജ്ജിനെ തിരുവനന്തപുരം ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തിരുവനന്തപുരം എആർ ക്യാമ്പിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Comments