തിരുവനന്തപുരം: ആത്മകഥയിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കില്ലെന്ന് ടിക്കാറാം മീണ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങൾ പുസ്തകത്തിലുണ്ട്. വിവാദ പരാമർശങ്ങൾ നീക്കിയ ശേഷം പുസ്തകം പ്രസിദ്ധീകരിക്കണം എന്ന പി.ശശിയുടെ ആവശ്യമാണ് മീണ തള്ളിയത്. ഇ.കെ. നായനാർ, കെ.കരുണാകരൻ എന്നിവരുടെ ഭരണകാലത്ത് നേരിട്ട ദുരനുഭവങ്ങൾ എണ്ണിപ്പറയുന്നതാണ് ടിക്കാറാം മീണയുടെ ആത്മകഥ.
തൃശൂർ കലക്ടറായിരുന്നപ്പോൾ വ്യാജ കള്ളു നിർമാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. അതിനു പിന്നാലെ സ്ഥലം മാറ്റം ലഭിച്ചു. ഇതിനുപിന്നിൽ പ്രവർത്തിച്ചത് അന്ന് ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയാണെന്നും ആത്മകഥയിൽ പറയുന്നു. ഇക്കാര്യങ്ങൾ നായനാർ പിന്നീട് നേരിട്ട് പറഞ്ഞതായും ഇതിൽ വെളിപ്പെടുത്തലുണ്ട്.
മീണയുടെ പുസ്തകത്തിലെ പരാമർശങ്ങൾ മാനഹാനി ഉണ്ടാക്കുന്നതാണെന്നും അതിനാൽ അവ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടും പി.ശശി ടിക്കാറാം മീണയ്‌ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. അടിസ്ഥാനരഹിതവും കള്ളവുമായ പരാമർശമാണ് മീണ നടത്തിയതെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറി മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ മാദ്ധ്യമസെക്രട്ടറി പ്രഭാവർമ്മ അറിയിച്ചു.















