എത്ര ദിവസം വേണമെങ്കിലും ലീവെടുക്കാം.. അങ്ങനെയൊരു ജോലി ആരാണ് ആഗ്രഹിക്കാത്തത് അല്ലേ.. പക്ഷേ ഏതെങ്കിലും കമ്പനി അതിന് സമ്മതിക്കുമോ.. അവിശ്വസനീയമെന്ന് തോന്നുന്ന അത്തരമൊരു ഓഫർ തന്നിരിക്കുകയാണ് ന്യൂസിലാൻഡിലെ ഒരു സോഫ്റ്റ് വെയർ കമ്പനി.. അൺലിമിറ്റഡ് ആനുവൽ ലീവാണ് അവർ തങ്ങളുടെ ജോലിക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്..
ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്ന് കരുതുന്നവരാണ് മിക്കവരും.. എത്ര ലീവ് കിട്ടിയാലും ചിലർക്ക് മതിയാകില്ല.. അത്തരമൊരു സാഹചര്യത്തിലാണ് എത്ര ദിവസം വേണമെങ്കിലും തങ്ങളുടെ ജീവനക്കാർക്ക് ലീവെടുക്കാമെന്ന് ഈ കമ്പനി പറഞ്ഞിരിക്കുന്നത്.
ആരും കൊതിക്കുന്ന ഈ ഓഫർ മുന്നോട്ടുവെച്ചിരിക്കുന്നത് ന്യൂസിലാൻഡിലെ ആക്ഷൻസ്‌റ്റെപ്പ് എന്ന സോഫ്റ്റ് വെയർ കമ്പനിയാണ്. എത്ര ലീവ് വേണമെങ്കിലും ജീവനക്കാർക്ക് എടുക്കാം.. ഒരു വിചാരണയും ഉണ്ടാകില്ല. എന്നാൽ ഇതിനായി ഒരേയൊരു നിബന്ധന മാത്രമാണ് കമ്പനി മുന്നോട്ടുവെക്കുന്നത്.. ലീവ് കഴിഞ്ഞെത്തിയാൽ 100 ശതമാനം സമർപ്പണബോധത്തോടെ ജോലി ചെയ്യണം. അധ്വാനിച്ച് പരമാവധി റിസൾട്ട് ഉണ്ടാക്കണം..
സത്യസന്ധമായി ജോലി ചെയ്താൽ ഏത് ജീവനക്കാരനും സമ്പാദിക്കാൻ കഴിയുന്നതാണ് ‘റിസൾട്ട്’. അതിനാൽ അത്തരമൊരു നിബന്ധന മിടുക്കരായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയല്ല. ജീവനക്കാർക്കും കമ്പനിക്കുമിടയിലുള്ള വിശ്വാസ്യതയാണ് ഈ ഓഫറിന്റെ അടിസ്ഥാനമെന്ന് ആക്ഷൻസ്റ്റെപ്പ് വൈസ് പ്രസിഡന്റ് സ്റ്റീവ് മേയ്ഹ്യൂ പറയുന്നു. ‘ഹൈ-ട്രസ്റ്റ് മോഡൽ’ എന്നാണ് ഈ ഓഫറിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ഇഷ്ടമുള്ള പോലെ ലീവ് ലഭിക്കുമ്പോൾ ജീവനക്കാർ തങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു. ആദ്യമൊക്കെ ഈ ഓഫർ മുന്നോട്ട് വെച്ചപ്പോൾ ജീവനക്കാർക്കിടയിൽ പലവിധ സംശയങ്ങളും ആശങ്കകളും നിലനിന്നിരുന്നു. ശരിക്കും അങ്ങനെ ലീവെടുക്കാമോ.. മൂന്ന് മാസം ഒന്നിച്ച് ലീവെടുത്താൽ എന്ത് സംഭവിക്കും. ഇതൊക്കെയായിരുന്നു ജീവനക്കാരുടെ സംശയങ്ങൾ.. എല്ലാ ആശങ്കകളും തങ്ങൾ പരിഹരിച്ച് നൽകിയതായി സ്റ്റീവ് മേയ്ഹ്യൂ പറയുന്നു.
ജീവനക്കാരെ കമ്പനി വിശ്വസിക്കുന്നു. അവർ കമ്പനിയെ തിരിച്ച് വിശ്വസിക്കുന്നുവെന്നാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്. എത്ര ദിവസം വേണമെങ്കിലും ആനുവൽ ലീവെടുക്കാമെന്ന് തന്നെയാണ് ഇപ്പോഴും തങ്ങളുടെ ഓഫർ എന്നിരുന്നാലും പരമാവധി നാല് ആഴ്ച വരെ ഒന്നിച്ച് എടുക്കുന്നത് വരെയാണ് കമ്പനി പ്രോത്സാഹിപ്പിക്കാറുള്ളതെന്നും ആക്ഷൻസ്റ്റെപ്പ് വൈസ് പ്രസിഡന്റ് പറയുന്നു. ജോലി ദിവസങ്ങൾ കുറയ്‌ക്കുന്നത് ഉൽപാദനക്ഷമതയും ജീവനക്കാരുടെ മാനസികാരോഗ്യവും വർധിപ്പിക്കുമെന്നാണ് ആക്ഷൻസ്റ്റെപ്പിന്റെ വിലയിരുത്തൽ.
ഇതാദ്യമായല്ല ഒരു കമ്പനി ഇത്തരമൊരു ഓഫർ നൽകുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ലിങ്ക്ഡ്-ഇൻ, വിഷ്വൽസോഫ്റ്റ് എന്നീ കമ്പനികൾ സമാന ഓഫറുകൾ നൽകിയിട്ടുണ്ട്. പലപ്പോഴും അവരുടെ ജീവനക്കാർ ഈ ഓഫർ പൂർണമായും പ്രയോജനപ്പെടുത്തിയില്ലെന്നതായിരുന്നു യാഥാർത്ഥ്യം. ഇപ്പോൾ ഇഷ്ടംപോലെ ആനുവൽ ലീവെന്ന ഓഫർ ആക്ഷൻസ്റ്റെപ്പ് മുന്നോട്ട് വെച്ചതിന് പിന്നാലെ മറ്റ് പല കമ്പനികളും ഇത് നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഈ ഓഫറിൽ തന്നെയാണ് സിക്ക് ലീവ്, മറ്റേണിറ്റി ലീവ് എന്നിവയും ഉൾപ്പെടുന്നത്. സന്തോഷമുള്ള, ആരോഗ്യമുള്ള ജീവനക്കാരെ വളർത്തിയെടുക്കുക എന്നതും അതിലൂടെ കൂടുതൽ ബിസിനസ് നേടുക എന്നതുമാണ് കമ്പനിയുടെ ലക്ഷ്യം.
2018 മുതൽ തന്നെ ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവൃത്തി ദിനമാകുന്ന രീതി പലരും മുന്നോട്ടുവച്ചിട്ടുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലും ആഴ്ചയിൽ 32 മണിക്കൂർ ജോലിയെന്നതാണ് രീതി. ശേഷിക്കുന്ന മണിക്കൂറുകൾ ഇവിടെ അവധിയാണ്. എന്തായാലും ആക്ഷൻസ്‌റ്റെപ്പിന്റെ ഓഫർ സ്വീകരിച്ച് ലീവെടുത്ത് പോകുന്ന ജീവനക്കാർ വന്നാൽ പണിയെടുക്കുമോ ഇല്ലയോ എന്നത് കണ്ടുതന്നെയറിയാം..
Comments