സ്വദേശി സ്വാശ്രയം സ്വാഭിമാനം.. രാഷ്‌ട്രീയ സ്വയംസേവക സംഘം മുന്നോട്ടു വച്ച ആദർശവാക്യങ്ങളിൽ ഒന്ന്. ഇതിന്റെ ചുവടു പിടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിർഭർ ഭാരതമെന്ന പ്രഖ്യാപനം നടത്തിയത്. വിവിധ മേഖലകളിൽ വിജയകരമായി പദ്ധതികൾ നടപ്പിലാക്കാൻ പ്രേരണയായതും ഇതേ ആദർശം തന്നെയാണ്. ഒരു കാലത്ത് ആരാലും പരിഗണിക്കപ്പെടാതെ കിടന്നിരുന്ന ഖാദി ഇന്ത്യയെ ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ ടേണോവറുള്ള എഫ്.എം.സി.ജി കമ്പനിയാക്കി മാറ്റിയതും ഇതേ ആദർശവും അതിന്റെ കൃത്യമായ പ്രയോഗവുമാണ്. ഗാന്ധിജിയെ അനുകരിക്കാൻ ഖദർ ഉടുത്ത് നടന്നവരല്ല മറിച്ച് ഗാന്ധിജിയുടെ ആദർശം ജീവിതത്തിൽ നടപ്പിൽ വരുത്തിയവരാണ് ഖാദിയെ ഒന്നാമതെത്തിച്ചത്.
ഖാദി ഉൽപ്പന്നങ്ങളുടെ വിൽപനയിലും വരുമാനത്തിലും വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷമായ 2021-22ൽ 1.15 ലക്ഷം കോടി രൂപയുടെ റെക്കോഡ് ടേൺ ഓവറാണ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ സ്വന്തമാക്കിയത്.
2020-21 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 20.54 ശതമാനത്തിലധികം വർദ്ധനവാണ് ഖാദി ഇൻഡസ്ട്രീസിൽ ഉണ്ടായിരിക്കുന്നത്. 95,000 കോടിയായിരുന്നു 2020-21 സാമ്പത്തിക വർഷത്തിലെ ടേൺ ഓവർ. എന്നാൽ ഇക്കുറി ഇത് 1,15,000 കോടി ആയി ഉയർന്നു. ഖാദി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന ഫലം കണ്ടുവെന്നാണ് ഇതിൽ നിന്നും തിരിച്ചറിയുന്നത്.
ഈ നേട്ടത്തോടെയാണ് ഒരു ലക്ഷം കോടി രൂപ ടേൺ ഓവറിലെത്തിയ ഏക എഫ്എംസിജി കമ്പനി കൂടിയായി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ മാറിയത്. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ 2014 -15 സാമ്പത്തിക വർഷം മുതൽ ഖാദിയുടെ ഉൽപ്പാദനവും കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2014-15 മുതൽ 2022 സാമ്പത്തിക വർഷം വരെ 172 ശതമാനമാണ് ഖാദിയുടെ ഉൽപ്പാദനം വർദ്ധിച്ചത്. ഈ കാലയളവിലെ മൊത്തം ഖാദി വിൽപ്പനയിൽ 245 ശതമാനത്തിന്റെ വർദ്ധനവും രേഖപ്പെടുത്തുന്നു.
ഖാദി സെക്ടറിൽ 43 ശതമാനം വളർച്ചയും വില്ലേജ് ഇൻഡസ്ട്രീസ് സെക്ടറിൽ 20 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്. 5,052 കോടി രൂപയാണ് ഖാദി സെക്ടറിലെ ടേൺ ഓവർ. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 3,528 കോടി രൂപയായിരുന്നു. വില്ലേജ് ഇൻഡസ്ട്രീസ് സെക്ടറിൽ 1,10,364 കോടി രൂപയാണ് ടേൺ ഓവർ. 2021 സാമ്പത്തിക വർഷം ഇത് 92,214 കോടിയായിരുന്നു.
സ്വദേശിയിലേക്ക് മടങ്ങാനുളള പ്രധാനമന്ത്രിയുടെ ആഹ്വാനം ഈ നേട്ടത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചെയർമാൻ വിനയ് കുമാർ സക്‌സേന പറയുന്നു. സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തരാകണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഖാദിയുടെ ചരിത്രത്തിൽ അത്ഭുതമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉൽപ്പന്നങ്ങളിലെ വൈവിധ്യവൽക്കരണവും തൊഴിലിടങ്ങളിൽ പുതിയ ശാസ്ത്രീയ രീതികൾ അവലംബിച്ചതുമാണ് രാജ്യത്തെ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ് കമ്പനികളിൽ ഖാദിയെ മുൻപിലെത്തിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ..
Comments