ന്യൂഡൽഹി : രാജ്യത്ത് നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. കോൺഗ്രസ് പൂർണമായും ഇല്ലാതാകാൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്ത് പ്രതിപക്ഷം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ പൂർണമായും വലത് പക്ഷ സർക്കാരല്ല എന്നും അദ്ദേഹം പറഞ്ഞു. 2022 ഗോവ ഫെസ്റ്റിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസ് പാർട്ടി പൂർണ്ണമായും ഇല്ലാതാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ഒരു പ്രതിപക്ഷം ആവശ്യമാണ്. എന്നാൽ പ്രതിപക്ഷത്തെ നയിക്കുന്നത് രാഹുൽ ഗാന്ധിയോ മമത ബാനർജിയോ അരവിന്ദ് കെജ്രിവാളോ ശരദ് പവാറോ ആണോയെന്ന് അവർ തന്നെ വേണം തീരുമാനിക്കാൻ’ പുരി പറഞ്ഞു.
‘ ഞാൻ ഒരു പാർട്ടിയിലെ അംഗമാണെങ്കിൽ, എനിക്ക് മറ്റൊരു പാർട്ടിയിലേക്ക് പോകാനും അധികാരമുണ്ട്. അതാണ് ജനാധിപത്യം. നേതാക്കൾക്ക് അവരുടെ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി തോന്നുന്നുണ്ടെങ്കിൽ അവർ തീർച്ചയായും രാജിവെച്ച് ബിജെപിയിൽ ചേരും. ലോക്‌സഭയിൽ 300 ൽ അധികം അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒരിക്കലും പൂർണ വലത് പക്ഷ സർക്കാരല്ല. സർവോദയ മുതൽ അന്ത്യോദയ വരെ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഏറ്റവും വിദൂരത്തിലേക്ക് ആദ്യം കൊണ്ടുപോകുന്ന തത്വശാസ്ത്രം, അതാണ് ബിജെപിയുടെയും തത്വശാസ്ത്രമെന്ന്് പുരി പറഞ്ഞു.
Comments