തിരുവനന്തപുരം: കാസർഗോഡ് ചെറുവത്തൂരിൽ നിന്നും ശേഖരിച്ച ചിക്കൻ ഷവർമയുടേയും പെപ്പർ പൗഡറിന്റേയും പരിശോധനാഫലം പുറത്തുവന്നു. ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായി മന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മേൽനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 2 മുതൽ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.
ഇന്ന് 349 പരിശോധനകൾ നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളിൽ 2014 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിദഗ്ധ ലബോറട്ടറി പരിശോധനയ്‌ക്കായി ശർക്കരയുടെ 5 സ്റ്റാറ്റിയൂട്ടറി സാമ്പിൾ ശേഖരിച്ചു. 6 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.
Comments