ന്യൂഡൽഹി : ശ്രീലങ്കയ്ക്ക് ഇന്ത്യ ജലപീരങ്കി വിതരണം ചെയ്തുവെന്ന വാർത്ത തളളി കേന്ദ്ര സർക്കാർ. ഇത്തരം വാർത്തകൾ വസ്തുതാപരമായി തെറ്റാണെന്നും രാജ്യം നൽകുന്ന സഹായങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് എന്ന് കേന്ദ്രം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും നൽകി സഹായിക്കാനാണ് ശ്രീലങ്കയിലേക്കുള്ള ഒരു ബില്യൺ യുഎസ് ഡോളറിന്റെ ക്രെഡിറ്റ് ലൈൻ എന്ന് ഹൈകമ്മീഷൻ വ്യക്തമാക്കി.
ശ്രീലങ്കൻ സർക്കാരിന് ജനങ്ങളുടെ പ്രതിഷേധം തടയാൻ ജലപീരങ്കി നൽകിയെന്ന വാർത്തകൾ തെറ്റാണ്. ഇന്ത്യയുടെ ഏതെങ്കിലും ക്രെഡിറ്റ് ലൈനുകൾക്ക് കീഴിലും ജലപീരങ്കി സംവിധാനങ്ങൾ രാജ്യം നൽകിയിട്ടില്ലെന്ന് ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു.
ഇത് കൂടാതെ ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയ വസ്തുക്കളുടെ വിശദാംശങ്ങളും ഹൈക്കമ്മീഷൻ പുറത്തിറക്കി. ശ്രീലങ്കയുടെ ഭക്ഷണം, ആരോഗ്യം, ഊർജ്ജ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനായി, മാർച്ച് 17 ന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേന ശ്രീലങ്കൻ ഗവൺമെന്റിന് ഒരു ബില്യൺ യുഎസ് ഡോളറിന്റെ ഇളവുള്ള വായ്പ ഇന്ത്യൻ സർക്കാർ നൽകി.
അരി, ചുവന്ന മുളക് തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഇതിനോടകം തന്നെ വിതരണം ചെയ്തിട്ടുണ്ട്. ശ്രീലങ്കയിലെ സർക്കാരിന്റെയും ജനങ്ങളുടെയും മുൻഗണനകളെ അടിസ്ഥാനമാക്കി പഞ്ചസാര, പാൽപ്പൊടി, ഗോതമ്പ്, മരുന്നുകൾ, ഇന്ധനം, വ്യാവസായിക അസംസ്കൃത വസ്തുക്കൾ എന്നിവയുടെ വിതരണത്തിനുള്ള മറ്റ് നിരവധി കരാറുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
Comments