ബംഗളൂരു : കർണാടകയിൽ ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളിലൂടെ സുപ്രഭാതം ചൊല്ലി രാമസേന പ്രവർത്തകർ. രാവിലെ അഞ്ച് മണിയ്‌ക്കാണ് ക്ഷേത്രങ്ങളിലൂടെ രാമസേന പ്രവർത്തകർ സുപ്രഭാതം ചൊല്ലിയത്. മസ്ജിദുകളിലെ അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ രംഗത്ത് എത്തിയത്.
രാവിലെ അഞ്ച് മണിയ്‌ക്കാണ് മസ്ജിദുകളിൽ ആദ്യ അസാൻ പ്രാർത്ഥന ചൊല്ലുക. ഇതിനിടെയായിരുന്നു പ്രതിഷേധവുമായി രാമസേന പ്രവർത്തകർ എത്തിയത്. അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കുന്നതുവരെ ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളിൽ ഹിന്ദു പ്രാർത്ഥനകൾ ചൊല്ലാണ് രാമസേനയുടെ തീരുമാനം.
ഇന്ന് മുതൽ ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണിയിലൂടെ പ്രാർത്ഥന ചൊല്ലുമെന്ന് രാമസേന പ്രവർത്തകർ അറിയിച്ചിരുന്നു. ആയിരം ക്ഷേത്രങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് ധാരണയായിട്ടുണ്ടെന്നും രാമസേന അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാർത്ഥന ചൊല്ലാൻ ആരംഭിച്ചത്.
അതേസമയം അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടപടി സ്വീകരിക്കണമെന്ന് രാമസേനാ നേതാവ് പ്രമോദ് മുത്തലിക് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാണിച്ച ആർജ്ജവം ബസവരാജബൊമ്മെയും കാണിക്കണം. ഉച്ചഭാഷിണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments