ന്യൂഡൽഹി: ഷഹീൻബാഗിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിപിഎമ്മിനെ നാണംകെടുത്തി കോടതി. ഷഹീൻബാഗിലെ ഒഴിപ്പിക്കലിൽ സിപിഎമ്മിന് എന്ത് കാര്യമെന്ന് കോടതി ചോദിച്ചു. നിയമലംഘനമുണ്ടായാൽ കോടതി ഇടപെടും, പക്ഷെ അത് ഇത്തരം രാഷ്‌ട്രീയ പാർട്ടികളുടെ മുൻധാരണയ്‌ക്ക് അനുസരിച്ചായിരിക്കില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സിപിഎമ്മിന്റെ ഉദ്ദേശ്യശുദ്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്.
എന്തിനാണ് സിപിഎം ഇക്കാര്യത്തിൽ ഹർജി നൽകിയതെന്ന് കോടതി ചോദിച്ചു. നടപടി ബാധിക്കുന്നവർ ഹർജിയുമായി വന്നാൽ മനസിലാക്കാം. ആർക്ക് വേണമെങ്കിലും വന്ന് എന്റെ വീട് പൊളിച്ചു ഇടപെടണമെന്ന് പറയാനുളള ലൈസൻസ് നൽകിയിട്ടില്ലെന്നും കോടതി കടുത്ത ഭാഷയിൽ പറഞ്ഞു. അനധികൃത നിർമാണമാണെങ്കിൽ കോടതി ഉത്തരവിന്റെ കീഴിൽ അഭയം പ്രാപിക്കാൻ ആരെയും അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഷഹീൻ ബാഗിലെ അനധികൃത നിർമാണങ്ങൾ പൊളിക്കാൻ എത്തിയതിനെതിരെ ആയിരുന്നു സിപിഎം ഉൾപ്പെടെ ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്. ശക്തമായ ഭാഷയിൽ വിമർശിച്ച കോടതി ഹർജി തളളണോ പിൻവലിക്കുന്നോയെന്നും ചോദിച്ചു. നിങ്ങൾ രാവിലെ മുതൽ ഇവിടെ സമയം ചിലവഴിക്കുകയാണ്. നടപടി നിയമവിരുദ്ധമാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു.
ഹനുമൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ അക്രമം ഉണ്ടായ ജഹാംഗീർപുരിയിൽ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട് ബുൾഡോസറിന് മുൻപിൽ നിൽക്കുന്ന ചിത്രങ്ങൾ സിപിഎം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി രാഷ്‌ട്രീയ നേട്ടത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ രീതിയിൽ ഷഹീൻബാഗ് ഒഴിപ്പിക്കലിലും കോടതിയെ സമീപിക്കാൻ സിപിഎം ഡൽഹി ഘടകം തീരുമാനിച്ചത്. ഇതിനും വ്യാപക പ്രചാരണം നൽകിയിരുന്നു.
2020 ൽ പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ കുപ്രസിദ്ധമായ സ്ഥലമാണ് ഷഹീൻ ബാഗ്. ഇതിന്റെ തുടർച്ചയായി ഇന്നും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ബുൾഡോസറുകൾക്ക് മുൻപിൽ പ്രദേശവാസികൾ പ്രതിഷേധം തീർക്കുകയായിരുന്നു. നടപടിയിൽ നിന്ന് പിൻമാറില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുമെന്ന് വ്യാപാരികളും എഎപി എംഎൽഎ അമനത്തുളള ഖാനും ഉറപ്പ് നൽകുകയായിരുന്നു.
Comments