ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം കാലത്തിന് അനുസരിച്ച് മാറ്റേണ്ടതുണ്ടോയെന്ന് കേന്ദ്രസർക്കാർ പുനപ്പരിശോധിക്കുന്നതുവരെ ഈ വകുപ്പ് ചുമത്തി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഉചിതമാകില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ തീരുമാനമാകും വരെ കേന്ദ്രവും സംസ്ഥാനങ്ങളും സെക്ഷൻ 124 എ പ്രകാരം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി പറഞ്ഞു. ബ്രിട്ടീഷ് കാലത്തെ നിയമം പുനപ്പരിശോധിക്കണമെന്നും ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയുളള ഹർജികളാണ് കോടതി പരിഗണിക്കുന്നത്.
രാജ്യദ്രോഹക്കുറ്റത്തിലെ വ്യവസ്ഥകൾ ഭരണഘടന ശരിവെച്ചിട്ടുള്ളതാണെന്നും അത് സ്‌റ്റേ ചെയ്യുന്നത് ഉചിതമായിരിക്കില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. പുനഃപരിശോധന പൂർത്തിയാകും വരെ ഇതുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുമോയെന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ നിയമലംഘനം രജിസ്റ്റർ ചെയ്യാതിരിക്കാനാകില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി.
രാജ്യദ്രോഹക്കേസുകൾ കെട്ടിക്കിടക്കുന്നത് തീർച്ചയായും ആശങ്കയുണ്ടാക്കുന്നതാണെന്നും ഓരോ കേസും ചിലപ്പോൾ തീവ്രവാദ സ്വഭാവമുളളതും കളളപ്പണം വെളുപ്പിക്കൽ പോലെ ഗൗരവമായ കുറ്റകൃത്യമുളളതും ആകാമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കെട്ടിക്കിടക്കുന്ന കേസുകൾ നീതിന്യായ സംവിധാനത്തിന് മുൻപിലാണെന്നും കോടതികളിൽ വിശ്വാസമുണ്ടെന്നുമായിരുന്നു കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ കോടതിയിൽ ബോധിപ്പിച്ചത്.
നിയമത്തിൽ പുനപ്പരിശോധന പൂർത്തിയാകും വരെ ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് നീട്ടിവെയ്‌ക്കണമെന്ന് നേരത്തെ കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ മാത്രമേ തീരുമാനമെടുക്കാൻ പാടുള്ളുവെന്ന് നിർദ്ദേശിക്കാമെന്നും കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ അറിയിച്ചിരുന്നു.
Comments