ചങ്ങനാശേരി; ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പിഎം കെയർ ഫണ്ടിൽ ഒന്നര കോടി രൂപ മുടക്കി നിർമ്മിച്ച ഓക്‌സിജൻ പ്ലാന്റ് സ്വന്തം പദ്ധതി ആക്കി ഇടതു സർക്കാർ. ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ ഉൾപ്പെടുത്തിയിരുന്നില്ല. പകരം മുഖ്യമന്ത്രിയുടെയും വീണ ജോർജ്ജിന്റെയും ചിത്രങ്ങളായിരുന്നു ഉദ്ഘാടന വേദിയിലെ ഫ്‌ളക്‌സിൽ ഉൾപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് ഉദ്ഘാടന ചടങ്ങിൽ ബിജെപി പ്രതിഷേധമുയർത്തിയ ശേഷം ചടങ്ങ് ബഹിഷ്‌കരിച്ചു. 211 കോടി രൂപയുടെ ഓക്‌സിജൻ പ്ലാന്റുകളാണ് കേരളം മുഴുവനും കേന്ദ്രസഹായത്തോടെ സ്ഥാപിക്കപ്പെട്ടതെന്നും അതിന്റെ ഭാഗമായിട്ടാണ് ചങ്ങനാശേരിയിലും ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചതെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ അതിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്നും ബിജെപിയുടെ പ്രാതിനിധ്യം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും പ്രധാനമന്ത്രിയുടെ പേര് പോലും ഒഴിവാക്കിയത് ഇതിനാലാണെന്നും നേതാക്കൾ ആരോപിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ച ഓക്‌സിജൻ ജനറേഷൻ പ്ലാന്റെന്നും ഫ്‌ളക്‌സിൽ രേഖപ്പെടുത്തിയിരുന്നു. ചങ്ങനാശേരിക്ക് പുറമേ കുട്ടനാട് അടക്കമുളള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമായ ചികിത്സാകേന്ദ്രമാണ് ചങ്ങനാശേരി ജനറൽ ആശുപത്രി. അതുകൊണ്ടാണ് പിഎം കെയർ ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ മുടക്കി ഓക്‌സിജൻ കെയർ പ്ലാന്റ് സ്ഥാപിച്ചത്.
സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും പ്ലാന്റിന് വേണ്ടിയുളള ഇടപെടൽ നടത്തിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സമ്മതിക്കുകയും ചെയ്തിരുന്നു.
Comments