മുംബൈ : എയർ ഇന്ത്യയുടെ പുതിയ എംഡിയായി കാംബൽ വിൽസണെ നിയമിച്ചു. സിങ്കപ്പൂർ എയർലൈൻസിന്റെ ഭാഗമായ സ്‌കൂട്ട് എയറിന്റെ സിഇഒയാണ് കാംബൽ. വ്യോമയാന മേഖലയിൽ 26 വർഷത്തെ പ്രവൃത്തി പരിചയമുള്ള അദ്ദേഹം ന്യൂസിലാന്റ് സ്വദേശിയാണ്. ഇന്ത്യയിലെ ഒരു എയർലൈൻസിന്റെ സിഇഒ ആയി ഒരു വിദേശ പൗരനെ നിയമിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി ആവശ്യമാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം എയർ ഇന്ത്യയിൽ സ്ഥാനമേൽക്കും എന്ന് കമ്പനി അറിയിച്ചു.
എയർ ഇന്ത്യയിലേക്ക് കാംബെലിനെ സ്വാഗതം ചെയ്യുന്നതിൽ താൻ സന്തുഷ്ടനാണെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ആഗോള വ്യോമയാന മേഖലയിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള വ്യവസായ വിദഗ്ധനാണ് അദ്ദേഹം. കാംബലിന്റെ അറിവും പ്രവർത്തന പരിചയവും എയർ ഇന്ത്യയ്‌ക്ക് തീർച്ചയായും ഉപകാരം ചെയ്യും. എയർ ഇന്ത്യയെ ഒരു ലോകോത്തര വിമാനക്കമ്പനിയായി മാറ്റിയെടുക്കാനുള്ള ദൗത്യത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നും കാംബൽ വിൽസനെ സ്വാഗതം ചെയ്തുകൊണ്ട് എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി.
1996ൽ സിംഗപ്പൂർ എയർലൈൻസിന്റെ ഓക്ക് ലാൻഡ് ഓഫീസിൽ ചേർന്ന കാംബൽ 2006-ൽ കാനഡയിലെ എയർലൈൻസ് ഓപ്പറേഷന്റെ വൈസ് പ്രസിഡന്റായി നിയമിതനായി. പിന്നീട് ഹോങ്കോങ്ങിന്റെയും, ജപ്പാന്റേയും ചുമതലയുള്ള ജനറൽ മാനേജരായി പ്രവർത്തിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ സൺസ് എയർ ഇന്ത്യവീണ്ടും സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് എയർലൈൻസ് കമ്പനിയിൽ അടിമുടി മാറ്റം വരുത്താനൊരുങ്ങുന്നത്.
Comments