ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷടീം കിരീടത്തിനരികെ. സെമി ഫൈനലിൽ ഡെന്മാർക്കിനെയാണ് 3-2ന് ഇന്ത്യൻ നിര തകർത്തത്. ക്വാർട്ടറിലെ അതേ പ്രകടനം ആവർത്തിച്ച മലയാളി താരം എച്ച്.എസ്. പ്രണോയ് അവസാന മത്സരത്തിൽ നേടിയ നിർണ്ണായക ജയമാണ് ഇന്ത്യയെ ഫൈനലിലേക്ക് എത്തിച്ചത്. ഫൈനലിൽ 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയാണ് ഇന്ത്യയുടെ എതിരാളികൾ.
സെമി പോരാട്ടത്തിൽ 2-2ന് എത്തിയ ടൈയ്‌ക്ക് ശേഷം അവസാന മത്സരത്തിലാണ് പ്രണോയ് ലോക 13-ാം നമ്പർ റാസ്മുസ് ഗെംകേയിനെ അട്ടിമറിച്ചത്. 13-21ന് ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമാണ് 21-9, 21-12 പ്രണോയ് തിരിച്ചടിച്ചത്.
ആദ്യ പോരാട്ടത്തിൽ നായകൻ കിഡംബി ശ്രീകാന്തും ഡബിൾസിൽ സാത്വിക് രാജ് രംഗാറെഡ്ഡി-ചിരാഗ് സഖ്യം ജയിച്ചപ്പോൾ ലക്ഷ്യാ സെന്നും രണ്ടാം ഡബിൾസിൽ കൃഷ്ണ പ്രസാദ് ഗരാഗ-വിഷ്ണുവർദ്ധൻ സഖ്യവും പരാജയപ്പെട്ടു. നിർണ്ണായക അഞ്ചാം മത്സരത്തിൽ പ്രണോയ് ജയം സ്വന്തമാക്കി.
1979ന് ശേഷം ഇന്ത്യ ഇതുവരെ തോമസ് കപ്പ് സെമിഫൈനലിനപ്പുറത്തേക്ക് കടന്നിട്ടില്ല. 2016ലെ ചാമ്പ്യന്മാരായ ടീമായ ഡെന്മാർക്കാണ് ഇന്ത്യക്കെതിരെ തോറ്റ് പുറത്തായത്.
Comments