തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. സർക്കാർ നേരത്തെ പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ല. അനാവശ്യമായി പ്രതിസന്ധി സൃഷ്ടിച്ചവർ തന്നെ ഇതിന് പരിഹാരം കാണണം. പൊതുജനങ്ങൾക്കെതിരെ ഇങ്ങനെ ഒരു യുദ്ധ പ്രഖ്യാപനം പാടില്ല. സാമ്പത്തിക പ്രതിസന്ധി കൂട്ടുന്ന നിലപാടും പൊതുജനങ്ങളെ വലക്കുന്ന നിലപാടും ഇനി സ്വീകരിക്കാൻ പാടില്ല.
സർക്കാരിന്റെ വാക്കിനെ അംഗീകരിക്കാതെ ഏകപക്ഷീയമായി പണിമുടക്ക് നടത്തി ജനങ്ങളെ വലച്ചത് യൂണിയനുകളാണ്. സർക്കാർ വാക്കിൽ വിശ്വാസം ഇല്ലാതെ പണിമുടക്കിയ ആളുകൾ ഇപ്പൊ എന്തിനാണ് സർക്കാരിനെ ആശ്രയിക്കുന്നത്. ശമ്പളം കൊടുക്കേണ്ട ബാധ്യത സർക്കാരിനല്ല. സിഐടിയു നേതാക്കളുടെ അഭ്യർത്ഥന പോലും മറ്റ് സിഐടിയു തൊഴിലാളികൾ ചെവിക്കൊണ്ടില്ല. പണിമുടക്കിൽ പങ്കെടുത്തവർക്ക് എതിരെ നടപടിയെടുക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
പണിമുടക്ക് ദിവസം ഡയസ് നോൺ പ്രഖ്യാപിക്കാൻ ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പള പ്രശ്നത്തിൽ ഈ മാസം അഞ്ചിന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനിച്ചത്.
Comments