ദിസ്പൂർ: 23,000 ത്തോളം യുവാക്കൾക്ക് സർക്കാർ ജോലി നൽകി അസം സർക്കാർ. ജോലി സംബന്ധിച്ച നിയമന കത്തുകൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് വിതരണം ചെയ്തു. ഗുവാഹട്ടിയിൽ നടന്ന മെഗാ റിക്രൂട്ട്‌മെന്റ് ചടങ്ങിലാണ് കത്ത് വിതരണം ചെയ്തത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ ഒരുലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
സംസ്ഥാന സർക്കാരിന്റെ 11 വകുപ്പുകളിലായി 22,958 ഉദ്യോഗാർത്ഥികളാണ് വിവിധ സർക്കാർ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്തത്. ഇതോടെ, ഒരു ലക്ഷം സർക്കാർ ജോലികൾ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഏകദേശം 25% അസം സർക്കാർ കൈവരിച്ചു. പദ്ധതിയുടെ ഭാഗമായി 1200 പേരുടെ റിക്രൂട്ടിംഗ് സർക്കാർ നേരത്തെ നടത്തിയിരുന്നു. ഇന്ന് 23000 പേരെ കൂടി റിക്രൂട്ട് ചെയ്തു.
അസം പോലീസിൽ 8,867, വിദ്യാഭ്യാസ വകുപ്പിൽ 11,063, ആരോഗ്യ വകുപ്പിൽ 2419, പബ്ലിക് ഹെൽത്ത് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ 330, ജലവിഭവത്തിൽ 105, സാമൂഹിക ക്ഷേമത്തിൽ 69, കൃഷിയിൽ 55, വനം വകുപ്പിൽ 23, തൊഴിൽ ക്ഷേമത്തിൽ 17 ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, പൊതുമരാമത്ത് വകുപ്പിൽ 8, ഖനികളിലും ധാതുക്കളിലും 2 പേർ, എന്നിങ്ങനെയാണ് റിക്രൂട്ട്മെന്റുകൾ.
ബാക്കിയുള്ള നിയമനത്തിന് വകുപ്പുകളും ജോലികളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിയമനങ്ങളുടെ രണ്ടാം ബാച്ചിലേക്കുള്ള പരസ്യങ്ങൾ ഇതിനകം ചെയ്ത് തുടങ്ങി. ഈ വർഷം മാർച്ചിൽ വിവിധ വകുപ്പുകളിലായി 13, 141 ഗ്രേഡ് 3 ലേക്കും, 13, 300 ഗ്രേഡ് നാലിലേക്കും അപേക്ഷ ക്ഷണിച്ചിരുന്നു. മൊത്തം 26,441 പോസ്റ്റുകൾക്കായി മറ്റൊരു പരസ്യവും ഇതിനകം നൽകിയിട്ടുണ്ട്.
കൊറോണ മഹാമാരി കാരണമാണ് നിയമനവും റിക്രൂട്ടിംഗും വൈകിയതെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ആദ്യ അഞ്ച് മാസങ്ങളിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുക എന്നത് മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം. അതിനാലാണ് റിക്രൂട്ടിംഗ് നീണ്ടതെന്ന് ഹിമന്ത ചടങ്ങിൽ വ്യക്തമാക്കി. ജൂലൈ 15ന് പുതുതായി 7000 മുതൽ 8000 പേരെ റിക്രൂട്ട് ചെയ്യുമെന്നും ജൂലൈ അവസാനത്തോടെ മറ്റൊരു 26,000 തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
Comments