ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യ 2-0ന് മുന്നിൽ. ബാങ്കോക്കിൽ നടക്കുന്ന ഫൈനലിൽ ആദ്യസിംഗിൾസിലും ഡബിൾസിലുമാണ് ഇന്ത്യ ജയിച്ചത്. സിംഗിൾസിൽ ലക്ഷ്യ സെന്നും ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യവുമാണ് ഇന്ത്യക്ക് നിർണ്ണായകമായ 2-0 ലീഡ് നൽകിയിരിക്കുന്നത്. ആദ്യ മൂന്ന് മത്സരം കയ്യിലായാൽ തോമസ് കപ്പ് കിരീടമെന്ന ചരിത്രനേട്ടം ഇന്ത്യ കൈവരിക്കും.
ലോക 5-ാം വമ്പർ താരം ആന്റണി ഗിന്റിംഗിനെയാണ് ലക്ഷ്യ സെൻ തകർത്തത്. ആദ്യ ഗെയിം 8-21ന് കൈവിട്ട ശേഷമാണ് ഇന്ത്യൻ താരം 21-17, 21-16ന് ആദ്യ മത്സരം ആധികാരികമായി ജയിച്ചത്. ചിരാഗ്-സാത്വിക് സഖ്യം അഹ്‌സാൻ-കെവിൻ സഖ്യത്തെ 18-21, 23-21, 21-9 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്.
അഞ്ചു മത്സരങ്ങളുടെ ഫൈനലിൽ രണ്ടു മത്സരങ്ങൾ ഡബിൾസാണ്. മറ്റ് സിംഗിൾസിൽ നായകൻ കിംഡംബി ശ്രീകാന്തും മലയാളി താരം എച്ച.എസ്.പ്രണോയിയും ഇറങ്ങും. സെമിഫൈനലിൽ നിർണ്ണായക മത്സരത്തിൽ പ്രണോയ് നൽകിയ ജയത്തിലാണ് ഡെൻമാർക്കിനെ തകർത്ത് ഇന്ത്യ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് കടന്നത്. 15-ാം കിരീടം ലക്ഷ്യമിടുന്ന ഇന്തോനേഷ്യക്കെതിരെയാണ് ഇന്ത്യ കിരീടത്തിനായി പോരാടുന്നത്. 1979ന് ശേഷം ആദ്യമായി സെമിഫൈനലിനപ്പുറം കടക്കുന്നു എന്ന പ്രത്യേകതയാണ് ഇന്ത്യയുടെ താരങ്ങളെ ആവേശത്തിലാക്കുന്നത്.
Comments