റാഞ്ചി: സ്ത്രീധനത്തിന്റെ പേരിൽ വിവാഹവേദി സംഘർഷ ഭൂമിയാക്കിയ വരനേയും ബന്ധുക്കളേയും ഇറക്കി വിട്ട് വധു.ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. വിവാഹദിവസം വരന്റെ ബന്ധുക്കൾ അഞ്ചു ലക്ഷം രൂപയും സ്വർണവും ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്.
വധുവിന്റെ പിതാവ് തന്റെ ബുദ്ധിമുട്ടുകൾ വരന്റെ ബന്ധുക്കളോട് പറഞ്ഞെങ്കിലും പണം നൽകിയാലെ വിവാഹം നടക്കൂ എന്ന് വരനും ബന്ധുക്കളും നിലപാടെടുത്തു.തുടർന്ന് വധു വിവാഹം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടതിനെതിരെ പരാതി നൽകുകയും ചെയ്തു.
താലി കെട്ടുന്നതിന് തൊട്ടുമുൻപാണ് സ്ത്രീധനത്തിന്റെ പേരിൽ വിലപേശൽ നടന്നത്.വരന്റെ ബന്ധുക്കൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നേരത്തേതന്നെ സ്ത്രീധനമായി നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ നൽകിയെന്നും കൂടുതൽ നൽകാൻ കഴിയില്ലെന്നും വധുവിന്റെ അച്ഛൻ അറിയിച്ചു. എന്നാൽ ഇത് പോരെന്ന് വരൻ പറഞ്ഞതോടെയാണ് ഇരു കൂട്ടരുടേയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
വിവാഹ നിശ്ചയ സമയത്ത് 2.5 ലക്ഷം രൂപയും സ്വർണമോതിരങ്ങളും ഇരുചക്രവാഹനങ്ങളും നിരവധി ആഡംബര വസ്തുക്കളും നൽകിയെന്ന് വധുവിന്റെ അമ്മ പറയുന്നു. തർക്കം രൂക്ഷമായതോടെ വധു വരനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും വേദിയിൽ നിന്ന് ഇറങ്ങിപോകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
Comments