യുഎഇ:ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ അടുത്ത പ്രസിഡണ്ട്. യുഎഇ സുപ്രീം കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത് . സഹിഷ്ണുതയുടെ സന്ദേശവാഹകനായ ,ഷെയ്ഖ് മുഹമ്മദ് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്.
അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പിൻഗാമിയായി 61 കാരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചുമതലയേൽക്കും. രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡണ്ടായാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തെരഞ്ഞെടുക്കപ്പെട്ടത്. .ഇതോടൊപ്പം അബുദാബിയുടെ 17-ാമത് ഭരണാധികാരിയായും അദ്ദേഹം ചുമതലയേൽക്കും . 2004 മുതൽ അബൂദബി കിരീടാവകാശിയും 2005 മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു.രാഷ്‌ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡൻറുമായിരുന്ന ഹിസ്ഹൈനസ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ മകനും അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരനുമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്.
ഷെയ്ഖ് ഖലീഫ ആരോഗ്യപ്രശ്‌നങ്ങളാൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡൻറിന്റെ ചുമതലകൾ നിർവഹിച്ചിട്ടുമുണ്ട്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുതിയ പ്രസിഡൻറിന്? എല്ലാ പിന്തുണയും അറിയിച്ചു.ഏറ്റവും ശക്തനായ അറേബ്യൻ നേതാവായി 2019ൽ ന്യൂയോർക് ടൈംസ് തിരഞ്ഞെടുത്തത് 61കാരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയായിരുന്നു. ഒരിക്കലും അടുക്കില്ലെന്നു കരുതിയ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതടക്കം ശക്തമായ തീരുമാനങ്ങളെടുത്ത ഭരണാധികാരിയായും ഏറ്റവും വലിയ ഹൈന്ദവക്ഷേത്രത്തിനു അബുദാബിയിൽ സൗജന്യഭൂമി അനുവദിച്ചതടക്കമുള്ള വിഷയങ്ങളിലൂടെ സഹിഷ്ണുതയുടെ സന്ദേശവാഹകനുമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം നൽകുകയും ഒഐസിയിൽ പാക്കിസ്ഥാന്റെ ആവശ്യം നിരാകരിച്ച് ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിക്കുകയും ചെയ്തതിലൂടെ ഇന്ത്യയ്‌ക്കു പ്രിയപ്പെട്ടവനുമായി. ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്തകരാർ അടക്കം യാഥാർഥ്യമാക്കുന്നതിനു മുന്നിൽനിന്നതും ഷെയ്ഖ് മുഹമ്മദായിരുന്നു. മറ്റു എമിറേറ്റുകളുടെ ഭരണാധിപൻമാരുമായി ഏറ്റവും അടുത്തബന്ധം സൂക്ഷിക്കുന്ന ഷെയ്ഖ് മുഹമ്മദ് മുൻഗാമികളെപ്പോലെ ഐക്യത്തിന്റേയും വികസനത്തിൻറേയും വഴിയിലൂടെ യുഎഇയെ നയിക്കുമെന്നാണ് പ്രതീക്ഷ.
Comments