കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ഖോസ്തിലെ സ്‌പെര ജില്ലയിലുള്ള മാനെ ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇരയായവരില്‍ ഭൂരിഭാഗവും 7-നും 10-നും ഇടയില്‍ പ്രായമുള്ള കുട്ടികളാണെന്ന് പ്രാദേശിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഖോസ്ത്, കുനാര്‍, പക്തിക എന്നീ അതിര്‍ത്തി പ്രവിശ്യകളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയതെന്ന് താലിബാന്‍ മുഖ്യവക്താവും അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധിയുമായ സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. ആക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ച അദ്ദേഹം, ഇത് മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യവും അധിനിവേശവുമാണെന്ന് എക്‌സില്‍ കുറിച്ചു. അയല്‍ പ്രവിശ്യയായ പക്തികയിലെ ബര്‍മല്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ വ്യോമാക്രമണങ്ങളെക്കുറിച്ച് പാകിസ്ഥാന്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ വലിയതോതില്‍ സാധാരണക്കാരുടെ മരണത്തിന് ഇടയാക്കുന്ന പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യ ശക്തമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണ വാര്‍ത്തകള്‍ പുറത്തുവരുന്നത്. പാകിസ്ഥാന്‍ നടത്തുന്ന അതിര്‍ത്തികടന്നുള്ള അക്രമങ്ങള്‍ നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാരുടെ മരണത്തിനും പരിക്കിനും കാരണമാകുന്നുണ്ടെന്ന് യുഎന്നിലെ ഇന്ത്യന്‍ പെര്‍മനന്റ് റെപ്രസന്റേറ്റീവ് ഹരീഷ് പര്‍വതനേനി കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. യുഎന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ 372 അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും 397 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
2021-ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതു മുതല്‍ പാകിസ്ഥാനും താലിബാന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധം വിയോജിപ്പിലാണ്. പാകിസ്ഥാന് വലിയ സുരക്ഷാഭീഷണിയുയര്‍ത്തുന്ന ‘തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍’ എന്ന ഭീകരസംഘടനയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന്‍ നടപടിയെടുക്കണമെന്നാണ് ഇസ്ലാമാബാദിന്റെ ആവശ്യം. എന്നാല്‍ തങ്ങളുടെ പരമാധികാരത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ശത്രുസംഘങ്ങള്‍ക്ക് പാകിസ്ഥാനാണ് പിന്തുണ നല്‍കുന്നതെന്നാണ് അഫ്ഗാന്‍ ഭരണകൂടത്തിന്റെ ആക്ഷേപം.
2025 ഒക്ടോബറില്‍ കാബൂളിലുണ്ടായ സ്‌ഫോടന പരമ്പരകളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. പുതിയ വ്യോമാക്രമണങ്ങളോടെ അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.















