എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടൽ ഉടമയുമായ ശരത്തിന് ജാമ്യം. ക്രൈംബ്രാഞ്ച് ആണ് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ശരത്തിന് ജാമ്യം അനുവദിച്ചത്. നിസ്സാര വകുപ്പുകളാണ് ശരത്തിന് മേൽ ചുമത്തിയിരുന്നത്. ഇക്കാരണത്താലാണ് ഉടൻ ജാമ്യം ലഭിച്ചത്.
തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തെ ബോധിപ്പിച്ചതായി ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശരത് പറഞ്ഞു. നടിയുടെ ദൃശ്യങ്ങൾ തന്റെ കയ്യിൽ ലഭിച്ചിട്ടില്ല. താൻ അത് കണ്ടിട്ടുമില്ല. അത് പ്രത്യേകം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. കൂടുതലായി ഒന്നും പറയാനില്ല. എല്ലാ കാര്യങ്ങളും വ്യക്തമായി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
ബാലചന്ദ്രകുമാർ പറയുന്നത് താൻ അംഗീകരിക്കണം എന്നില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ഭാഗം പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തന്നെ ജാമ്യത്തിൽ വിട്ടതാണ്. മറ്റൊന്നും അന്വേഷണ സംഘം പറഞ്ഞിട്ടില്ല. തന്നെ ഇക്ക എന്നാണ് വിളിക്കുന്നതെന്നും, ഇൻഷ അള്ള എന്ന് താൻ പറയാറുണ്ടെന്നും ബാലചന്ദ്രകുമാർ ചോദ്യം ചെയ്യലിനിടെ പറയുകയുണ്ടായി. ഇത് വാസ്തവവിരുദ്ധമാണ്. തന്നെ ആരും അങ്ങിനെ വിളിക്കാറില്ല. അന്വേഷണ സംഘം മാന്യമായാണ് പെരുമാറിയത്. വീണ്ടും വിളിപ്പിക്കുന്നകാര്യം പറഞ്ഞിട്ടില്ലെന്നും ശരത് കൂട്ടിച്ചേർത്തു.
കേസുമായി ബന്ധപ്പെട്ട് രാവിലെ 11 മണിയ്‌ക്കാണ് ശരതിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ഇത് രാത്രിവരെ നീണ്ടു. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments