ന്യൂഡൽഹി: കുത്തബ് മിനാറിന് സമീപത്തുള്ള മസ്ജിദ് നിർമ്മിച്ചത് ക്ഷേത്ര ഭാഗങ്ങൾ ഉപയോഗിച്ചെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ. 27ഓളം ക്ഷേത്രങ്ങൾ പൊളിച്ച് അതിന്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് കുത്തബ് മിനാറിനടുത്തുള്ള ഖുവ്വത്ത് ഉൽ ഇസ്ലാം മസ്ജിദ് നിർമ്മിച്ചത്. ഇത് തെളിയിക്കുന്ന ചരിത്രപരമായ രേഖകളുണ്ടെന്നും ദൗർഭാഗ്യകരമാണ് സംഭവമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഹിന്ദുക്കളുടെ അവകാശവാദങ്ങളെ വിമർശിക്കുന്ന ആളുകളോട് പരാതികൾ ഒന്നുമില്ലെന്നും കാരണം സത്യം എന്നായാലും പുറത്തുവരുമെന്ന വിശ്വാസമുണ്ടെന്നും പ്രഹ്ലാദ് പട്ടേൽ പറഞ്ഞു. ഹിന്ദു വിരുദ്ധ വികാരങ്ങൾ നിലനിൽക്കാൻ അനുവദിക്കരുതെന്നും പുരാവസ്തു ഗവേഷകരുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
27 ഹിന്ദു, ജൈന ക്ഷേത്രങ്ങൾ പൊളിച്ചതിൽ നിന്നും ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഡൽഹി ടൂറിസം വെബ്സൈറ്റ് വ്യക്തമാക്കിയിരുന്നു. പിന്നാലെ കുത്തബ് മിനാറിൽ മസ്ജിദ് നിർമ്മിച്ചത് ക്ഷേത്ര ഭാഗങ്ങൾ ഉപയോഗിച്ചെന്ന ഹർജി ഡൽഹി ഹൈക്കോടതിയിൽ എത്തി. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി എത്തിയത്.
കുത്തബ് മിനാറിന് സമീപത്ത് നിന്നും ഗണപതി വിഗ്രഹമുൾപ്പെടെ ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മസ്ജിദ് പണിയാനായി ക്ഷേത്രങ്ങൾ തകർത്തുവെന്നത് അറബി ലിഖിതങ്ങളിൽ കുറിച്ചിട്ടുണ്ടെന്ന് പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ഇവിടെ തകർത്ത ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കണമെന്നും വിഗ്രഹാരാധന തുടരണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി.
Comments