ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് ഹർദ്ദിക് പട്ടേൽ. നേതാക്കൻമാർക്ക് അടിത്തട്ടിലുള്ള ബന്ധം നഷ്ടപ്പെട്ടു. മുതിർന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്ക് താൽപര്യം ചിക്കൻ സാൻവിച്ച് ഉറപ്പാക്കുന്നതിലാണെന്നും ഹർദിക് വിമർശിച്ചു.രാഹുൽ ഗാന്ധിക്കെതിരെയും കടുത്ത വിമർശനമുയർത്തിയാണ് ഹർദിക് കോൺഗ്രസ് അംഗത്വം രാജി വെച്ചത്.
ഞാൻ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അവരുടെ ശ്രദ്ധ ഫോണിലായിരുന്നു.ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങൾ കേൾക്കാൻ അവർ താൽപര്യം കാണിച്ചില്ല. ഗുജറാത്തിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്നത് പോലെയാണ് അവരുടെ പെരുമാറ്റം.ഗുജറാത്തിലെ മുതിർന്ന നേതാക്കൻമാർക്ക് സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദർശിച്ച് അവർക്ക് ചിക്കൻ സാൻവിച്ച് ഉറപ്പു വരുത്തുന്നതിലാണ് കൂടുതൽ താൽപര്യം എന്ന് മുൻ കോൺഗ്രസ് ഗുജറാത്ത് വർക്കിംഗ് പ്രസിഡന്റ് തുറന്നടിച്ചു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എന്ത് ചെയ്താലും അവരെ എതിർക്കുന്നത് മാത്രമായി കോൺഗ്രസ് രാഷ്‌ട്രീയം എന്ന് അദ്ദേഹം വിമർശിച്ചു.ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാൻ ഒരു മാർഗരേഖ പോലുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
നമ്മുടെ നേതാവിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാനസമയത്ത് അദ്ദേഹം വിദേശത്തായിരുന്നു.രാഹുൽ ഗാന്ധി ഗുജറാത്തിലെത്തിയപ്പോൾ തന്നെ പ്രത്യേകമായി കണ്ടില്ല. തന്നെ സഹായിക്കാൻ ഡൽഹിയിൽ ഗോഡ്ഫാദർമാരില്ല. തന്റെ സ്വന്തം യോഗ്യതകൾ മുൻനിർത്തി പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിന് തിരിച്ചടിയായി യുവനേതാവ് പാർട്ടി വിട്ടത്. തന്റെ ഈ തീരുമാനത്തെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ട്. ഈ നിർണായക ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവർത്തിക്കാൻ തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു അദ്ദേഹം രാജി പ്രഖ്യാപനത്തിനുശേഷം ട്വിറ്ററിൽ കുറിച്ചത്.
Comments