ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഢിൽ മലകയറാൻ പോയി കാണാതായ രണ്ടു പേരെയും രക്ഷപെടുത്തി ഐടിബിപി സേനാംഗങ്ങൾ. ഐടിബിപിയുടെ 14 ാം ബറ്റാലിയനാണ് ദൗത്യത്തിന് നിയോഗിക്കപ്പെട്ടത്. 48 മണിക്കൂറായി ഭക്ഷണവും വെളളവും ഇല്ലാതെ ഇരുവരും മലമുകളിൽ കുടുങ്ങിയ നിലയിലായിരുന്നു.
നിർജ്ജലീകരണം മൂലം അവശ നിലയിലായിരുന്നു ഇരുവരുമെന്ന് ഐടിബിപി സേനാംഗങ്ങൾ പറഞ്ഞു. ഇരുവരെയും കണ്ടെത്തിയ ഉടൻ തന്നെ വെളളവും ഭക്ഷണവും നൽകിയതായി ഐടിബിപി വക്താവ് വിവേക് പാണ്ഡെ പറഞ്ഞു. ബറൈലിയിൽ നിന്നുളള 28 കാരനായ വിശാൽ ഗാങ് വാർ, 30 വയസുളള സന്തോഷ് കുമാർ എന്നിവരെയാണ് മലകയറാനെത്തി കാണാതായത്. ഞായറാഴ്ചയാണ് ഇരുവരെയും കാണാതായത്.
14,500 അടി ഉയരമുളള ട്രക്കിംഗ് മേഖലയായ ഖാലിയ ടോപ്പിൽ വെച്ചാണ് ഇരുവരെയും കാണാതായത്. വനമേഖലയാണ് ഇവിടെ. രണ്ട് സംഘങ്ങളായിട്ടാണ് ഇരുവരെയും ഐടിബിപി തെരയാൻ തുടങ്ങിയത്. ഇതിൽ ഒരു സംഘം ചൊവ്വാഴ്ച വൈകിട്ടോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു. പതിവ് ട്രക്കിംഗ് പാതയിൽ നിന്ന് വഴിതെറ്റി പോയ ഇരുവരെയും ബിർത്തി വെളളച്ചാട്ട മേഖലയിൽ വെച്ചാണ് കണ്ടെത്തിയതെന്ന് ഐടിബിപി അറിയിച്ചു.
ഹെലികോപ്ടർ മാർഗം ഇരുവരെയും പുറത്തെത്തിക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ കുത്തനെയുളള ചരിവും കാലാവസ്ഥയിലെ വെല്ലുവിളിയും വനമേഖലയായതിനാലും എയർലിഫ്റ്റിംഗിന് പ്രായോഗിക ബുദ്ധിമുട്ട് നേരിടുകയായിരുന്നു. തുടർന്ന് നടന്നു തന്നെ തിരിച്ചിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
Comments