കൊച്ചി: കെ റെയിലുമായി ബന്ധപ്പെട്ട സർവ്വെ നിർത്തിവെച്ച് ജിയോ മാപ്പിംഗ് നടത്താനുളള തീരുമാനം തൃക്കാക്കരയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ നീക്കമാണെന്ന് കെ. റെയിൽ – സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ കെ റെയിലിനെതിരെ വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്താനുളള തീരുമാനത്തിലാണ് സമിതി പ്രവർത്തകർ. ഇതിന് മുന്നോടിയായി കാക്കനാട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനകീയ തിരിച്ചടി ഭയന്നാണ് സർക്കാർ സ്ഥലം ഏറ്റെടുത്തു കൊണ്ടുള്ള കുറ്റിയിടിൽ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ജിയോ മാപ്പിംഗുമായി മുന്നോട്ടു പോകുന്നതെന്ന് സമിതി ആരോപിച്ചു. തൃക്കാക്കര നിയോജക മണ്ഡലത്തിൽ കെ.റെയിൽ വിഷയത്തിൽ സർക്കാരിന്റെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് സമിതിയുടെ ലക്ഷ്യം. മണ്ഡലത്തിൽ സ്‌ക്വാഡ് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി എറണാകുളം ജില്ലയിൽ ഇരകളാകുന്നവരുടെ കളക്ട്രേറ്റ് മാർച്ച് ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
വീട് വീടാന്തരം കയറി ആളുകളെ ബോധവൽക്കരിക്കും. കെ റെയിൽ പദ്ധതി കൊണ്ടുവരുന്ന സർക്കാർ പക്ഷത്ത് നിൽക്കുന്ന സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തിയായിരിക്കും പ്രചാരണം. തിരഞ്ഞെടുപ്പ് വരെ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
എന്നാൽ ഏതെങ്കിലും ഒരു രാഷ്്ട്രീയ പാർട്ടിക്ക് വേണ്ടി വോട്ട് ചോദിക്കാനോ സമിതിയുടെ സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടാനോ ഇല്ലെന്ന് നേതാക്കൾ വ്യക്തമാക്കി. നിലപാട് ഇതാണെങ്കിലും സമിതിയുടെ പ്രചാരണം ഇടത്, വലത് മുന്നണികൾക്ക് ഒരു പോലെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സർക്കാരിന്റെ കെ.റെയിൽ സംവാദത്തിൽ നിന്നും തഴഞ്ഞ ജോസഫ് സി മാത്യു കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യും.
Comments