ഇസ്താംബൂൾ: ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സറീനിന് സ്വർണം. വനിതാ ലോക ബോക്‌സിംഗിൽ ഇന്ത്യ നേടുന്ന പത്താം സ്വർണമാണിത്. ഇന്ത്യൻ താരത്തിന് വനിതകളുടെ 52 കിലോ വിഭാഗത്തിലാണ് സ്വർണം. തായ്‌ലാൻഡിന്റെ ജുതാമസ് ജിറ്റ്‌പോംഗിനെ പരാജയപ്പെടുത്തിയാണ് ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം സ്വർണം നേടിയിരിക്കുന്നത്.
ബോക്‌സിംഗിൽ ഇന്ത്യയ്‌ക്ക് സ്വർണം ലഭിക്കുന്നത് നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ്. ഒടുവിൽ ഇന്ത്യയുടെ അഭിമാന താരം മേരി കോമാണ് ഈ വിഭാഗത്തിൽ സ്വർണം നേടിയത്. 2018ലായിരുന്നു മേരി കോം ഇത് നേടിയത്. ലോക ബോക്‌സിംഗിൽ മേരി കോം ആറ് തവണ സ്വർണം നേടിയിട്ടുണ്ട്.
തായ്‌ലാൻഡിന്റെ ജുതാമസ് ജിറ്റ്‌പോംഗിനെ എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ അഭിമാനമായ നിഖാത് സറീൻ വിജയം കൈവരിച്ചത്. സെമിയിൽ ബ്രസീലിന്റെ കരോളിലയെ പരാജയപ്പെടുത്തിയായിരുന്നു നിഖാത് ഫൈനലിലെത്തിയത്. വനിതകളുടെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയാണ് നിഖാത് സറീൻ. മേരി കോം കൂടാതെ സരിതാ ദേവി, ജെന്നി ആർ എൽ, ലേഖ കെസി എന്നിവരാണ് ലോക ബോക്‌സിംഗിൽ ഇതിന് മുമ്പ് സ്വർണം നേടിയ ഇന്ത്യൻ വനിതകൾ.
അന്താരാഷ്‌ട്ര ബോക്‌സിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യൻഷിപ്പ് ഇത്തവണ തുർക്കിയിലെ ഇസ്താംബൂളിലാണ് അരങ്ങേറിയത്. മെയ് എട്ടിന് തുടങ്ങിയ മത്സരം 20ന് അവസാനിക്കും.
Comments